
മുംബൈ: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയിലും സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി മുൻ ഇന്ത്യൻ പരിശീലകൻ റവി ശാസ്ത്രി തെരഞ്ഞെടുത്ത 15 അംഗ ഇന്ത്യൻ ടീമിനെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. രവി ശാസ്ത്രിയുടെ ടീം കൊള്ളാമെങ്കിലും, യഥാർത്ഥത്തിൽ ഇങ്ങനെയൊരു സ്ക്വാഡ് സെലക്ട് ചെയ്യപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ചോപ്ര തുറന്നടിച്ചു. ശാസ്ത്രിയുടെ സ്വപ്ന ടീമിന് 10-ൽ 8 മാർക്കാണ് ചോപ്ര നൽകിയത്.
ശുഭ്മൻ ഗിൽ ക്യാപ്റ്റനാകുന്ന ടീമില്‍ വിരാട് കോലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, റിഷഭ് പന്ത്, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവരെയായിരുന്നു ശാസ്ത്രി തെരഞ്ഞെടുത്തത്.
എന്നാല്‍ ഓപ്പണിംഗിൽ ഒരുപാട് ഓപ്ഷനുകൾ ഉള്ളപ്പോള്‍ യശസ്വി ജയ്‌സ്വാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഏകദിനത്തിൽ രണ്ട് സെഞ്ചുറികൾ ജയ്‌സ്വാളിനുണ്ടെന്നത് ശരിയാണ്. എന്നാൽ റിഷഭ് പന്തിന്‍റെ സ്ഥാനം എങ്ങനെയാണ് രവി ശാസ്ത്രി ന്യായീകരിക്കുക. തുടർച്ചയായി ഏകദിനങ്ങളിൽ നിന്ന് പുറത്തിരുത്തിയ പന്തിനെ ലോകകപ്പ് അടുത്തെത്തി നിൽക്കെ പെട്ടെന്ന് ടീമിലേക്ക് കൊണ്ടുവരുമോ എന്നത് സംശയമാണ്. നിലവിൽ ഇഷാൻ കിഷനാണ് മികച്ച ഫോമിലുള്ളതെന്നും ചോപ്ര ഓർമ്മിപ്പിച്ചു.
അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നീ ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടർമാർക്കൊപ്പം ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണ്. നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരെക്കാൾ അനുഭവസമ്പത്തിന് മുൻഗണന നൽകിയത് സ്വാഭാവികമാണ്. ബുംറ, സിറാജ്, കുൽദീപ് എന്നിവർ സ്വാഭാവിക തിരഞ്ഞെടുപ്പുകളാണ്. എന്നാൽ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരെ തിരികെ വിളിച്ചത് അത്ഭുതപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണെന്നും ടീമിൽ ഒരു ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പോലുമില്ലെന്നത് വലിയ പോരായ്മയാണെന്നും ചോപ്ര വിലയിരുത്തി.
നിലവിലെ ചീഫ് സെലക്ടര്‍ അജിത് അഗാർക്കറുടെ കാലാവധി ഉടൻ അവസാനിക്കാനിരിക്കെ ബി.സി.സി.ഐയുടെ അടുത്ത ചീഫ് സെലക്ടറായി റവി ശാസ്ത്രി എത്തിയേക്കുമെന്ന് ക്രിക്കറ്റ് ലോകത്ത് വലിയ അഭ്യൂഹമുണ്ട്. രവി ശാസ്ത്രി തന്നെ സ്വയം സെലക്ടറായാൽ മാത്രമേ ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുക്കുകയുള്ളൂ. എന്തായാലും ചോയ്‌സുകൾ രസകരമായതിനാൽ 8/10 റേറ്റിംഗ് നൽകുന്നു എന്ന് പറഞ്ഞാണ് ചോപ്ര തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!