
കൊളംബോ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് പോരാട്ടത്തിന് മഴ ഭീഷണി. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകി.
ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. 'അക്യുവെതർ' റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കും കൊളംബോയിൽ 70-80 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞേക്കാമെങ്കിലും, ഇടയ്ക്കിടെയുള്ള മഴ കളി തടസ്സപ്പെടുത്താനോ മത്സരം വൈകിപ്പിക്കാനോ സാധ്യതയുണ്ട്.
ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ അത്യാധുനിക സംവിധാനങ്ങള്‍ ആരാധകർക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. കനത്ത മഴ പെയ്താലും മൈതാനം മുഴുവനായി മൂടാനുള്ള കവറുകൾ ഇവിടെ ലഭ്യമാണ്. അതിനാൽ മഴ മാറിയാൽ വെറും 20 മിനിറ്റിനുള്ളിൽ കളി പുനരാരംഭിക്കാൻ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കുമെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം.
കാലാവസ്ഥയ്ക്ക് പുറമെ ടീം ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നം ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. വയരിലെ അണുബാധയെത്തുടർന്ന് രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്ന അഭിഷേകിന് നമീബിയക്കെതിരായ മത്സരം നഷ്ടമായിരുന്നു. അബിഷേകിവ് നാളെ കളിക്കാനാകുമോ എന്ന കാര്യത്തിൽ മെഡിക്കൽ സംഘത്തിന്‍റെ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല.
അഭിഷേകിന്‍റെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസണാണ് ഇഷാൻ കിഷനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 8 പന്തിൽ 22 റൺസെടുത്ത് സഞ്ജു മികച്ച തുടക്കം നൽകിയെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റാൻ സാധിച്ചില്ല. പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ അതോ അഭിഷേക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പാകിസ്ഥാനെതിരായ മത്സരങ്ങളിൽ എന്നും തിളങ്ങാറുള്ള ഹാർദിക് പാണ്ഡ്യയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. പാകിസ്ഥാനെതിരെ കളിച്ച 12 ഇന്നിംഗ്സുകളിൽ നിന്നായി 315 റൺസും 25 വിക്കറ്റുകളും ഹാർദിക് നേടിയിട്ടുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മത്സരഫലത്തെ സ്വാധീനിക്കാൻ ഹാർദിക്കിന് സാധിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഒപ്പം ഇഷാൻ കിഷന്‍റെ തകർപ്പൻ ഫോമും ഇന്ത്യയ്ക്ക് കരുത്താകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!