
കൊളംബോ: ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കരുത്തരായ ഓസ്ട്രേലിയയെ സിംബാബ്വെ പരാജയപ്പെടുത്തിയിരുന്നു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് സിംബാബ്വെ ഓസീസിനെ അട്ടിമറിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറില്‍ 169/2 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 19.3 ഓവറില്‍ 146 റണ്‍സിന് സിംബാബ്വെ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 17 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ബ്ലെസിംഗ് മുസറബാനിയാണ് ഓസീസ് നിരയെ തകര്‍ത്തത്.
സിംബാബ്വെയുടെ ഈ വിജയം ആഫ്രിക്കന്‍ രാജ്യത്തിന് വലിയ നേട്ടമാണെങ്കിലും, ഇന്ത്യന്‍ ആരാധകര്‍ ഇതിനെ ഒരു ശുഭലക്ഷണമായാണ് കാണുന്നത്. ലോകകപ്പ് ചരിത്രത്തില്‍ (ഏകദിനവും ടി20യും ഉള്‍പ്പെടെ) സിംബാബ്വെ ഓസ്ട്രേലിയയെ തോല്‍പ്പിച്ചപ്പോഴൊക്കെ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട് എന്ന അപൂര്‍വ്വമായ കണക്കാണിത് ആരാധകരെ ആവേശത്തിലാക്കുന്നത്.
സിംബാബ്വെ ആദ്യമായി ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് 1983-ലായിരുന്നു. അന്ന് കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ തങ്ങളുടെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന ടി20 ലോകകപ്പില്‍ സിംബാബ്വെ ഓസ്ട്രേലിയയെ അട്ടിമറിച്ചു. ആ വര്‍ഷം ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്മാരായി.
ഇപ്പോള്‍ വീണ്ടും സിംബാബ്വെ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരിക്കുന്നു. ഈ ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യ ഇത്തവണയും കിരീടം നേടുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
നിലവിലെ ടൂര്‍ണമെന്റില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. യുഎസ്എ, നമീബിയ എന്നിവര്‍ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്താണ്. +3.050 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ഇന്ത്യയ്ക്കുണ്ട്. ഞായറാഴ്ച കൊളംബോയില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിംബാബ്വെ സൃഷ്ടിച്ച ഈ 'ഭാഗ്യ ചരിത്രം' ഇന്ത്യന്‍ ടീമിന് എത്രത്തോളം ഊര്‍ജ്ജം നല്‍കുമെന്ന് കാത്തിരുന്ന് കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!