
ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് നായകനാകുന്ന ടീമില്‍ ഒരേയൊരു ഇന്ത്യന്‍ താരം മാത്രമാണ് ഇടം നേടിയത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഐസിസി ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം.
ഓസ്ട്രേലിയയില്‍ നിന്ന് നാലും ഇംഗ്ലണ്ടില്‍ നിന്ന് മൂന്നും താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതം ടീമിലെത്തി. ശ്രീലങ്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളില്‍ നിന്ന് ഒറ്റതാരം പോലും ടെസ്റ്റ് ടീമിലെത്തിയില്ലെന്നതും ശ്രദ്ധേയമായി. ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയും മാര്‍നസ് ലാബുഷെയ്നും പാറ്റ് കമിന്‍സും നേഥന്‍ ലിയോണും ടീമിലെത്തിയപ്പോള്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ഐസിസി ടീമിലിടമില്ല.
ബെന്‍ സ്റ്റോക്സിന് പുറമെ ജോണി ബെയര്‍സ്റ്റോയും 39കാരനായ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണും ഐസിസി ടീമിലെത്തി. നായകന്‍ ബാബര്‍ അസമാണ് ഐസിസി ടെസ്റ്റ് ടീമിലെത്തിയ പാക്കിസ്ഥാന്‍ താരം. വിന്‍ഡീസില്‍ നിന്ന് ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും ദക്ഷിണാഫ്രിക്കയില്‍ നിന്ന് കാഗിസോ റബാഡയുമാണ് ഐസിസി ടീമില്‍ ഇടം നേടിയവര്‍
കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ് റിഷഭ് പന്ത്. 12 ഇന്നിംഗ്സില്‍ നിന്ന് 90.90 പ്രഹരശേഷിയില്‍ 61.81 ശരാശരിയില്‍ 680 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആറ് സ്റ്റംപിംഗുകളും 23 ക്യാച്ചുകളും പന്ത് കൈപ്പിടിയില്‍ ഒതുക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!