
ദുബായ്: ഇന്ത്യന്‍ ട്വന്‍റി 20 ടീമിലെ ഭാവി വാഗ്‌ദാനം തിലക് വര്‍മ്മയ്‌ക്ക് ഐസിസി റാങ്കിംഗില്‍ നേട്ടം. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പടെയുള്ള താരങ്ങളെ പിന്തള്ളി ബാറ്റര്‍മാരില്‍ തിലക് വര്‍മ്മ 46-ാം സ്ഥാനത്തെത്തി. വിന്‍ഡീസിനെതിരായ മൂന്നാം ട്വന്‍റി 20യിലും തിളങ്ങിയ തിലക് ഒറ്റക്കുതിപ്പില്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പുതിയ റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ സ്ഥാനം മെച്ചപ്പെടുത്തിയ ബാറ്റര്‍ തിലകാണ്. 39, 51, 49* എന്നിങ്ങനെയാണ് തിലക് അരങ്ങേറ്റ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ മൂന്ന് ട്വന്‍റി 20കളില്‍ നേടിയ സ്കോറുകള്‍.
ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീം വിയര്‍ക്കുന്നതിനിടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി വിന്‍ഡീസ് താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിന്‍റെ ആദ്യ രണ്ട് ടി20കളിലെ വിജയങ്ങളിലും നിര്‍ണായകമായ ബാറ്റര്‍ നിക്കോളാസ് പുരാന്‍ ആറ് സ്ഥാനങ്ങളുയര്‍ന്ന് 14-ാമതെത്തി. വിന്‍ഡീസിനായി തകര്‍ത്തടിക്കുന്ന മറ്റൊരു താരമായ റോവ്‌മാന്‍ പവല്‍ 6 സ്ഥാനങ്ങളുയര്‍ന്ന് 32ലെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ബ്രാണ്ടന്‍ കിംഗ് 18ലേക്ക് വന്നു. ഏഴ് സ്ഥാനങ്ങള്‍ കയറി കെയ്‌ല്‍ മെയേഴ്‌സ് 47ലെത്തിയതാണ് വിന്‍ഡീസ് ബാറ്റര്‍മാരിലെ മറ്റൊരു നേട്ടം. ബൗളര്‍മാരില്‍ വിന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ് 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 13ലെത്തി. 24 സ്ഥാനങ്ങളുയര്‍ന്ന് 51ലെത്തിയ കുല്‍ദീപ് യാദവാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ ബൗളര്‍.
ബാറ്റര്‍മാരില്‍ ഇന്ത്യന്‍ സ്റ്റാര്‍ സൂര്യകുമാര്‍ യാദവ് 907 റേറ്റിംഗ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ സ്കൈ 44 പന്തില്‍ 83 റണ്‍സ് നേടിയിരുന്നു. പാകിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്‌വാന്‍(811), ബാബര്‍ അസം(756) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ബൗളര്‍മാരില്‍ അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍(713), ഓസീസിന്‍റെ ജോഷ് ഹേസല്‍വുഡ്(690), ലങ്കന്‍ താരങ്ങളായ വനിന്ദു ഹസരങ്ക(686), മഹീഷ് തീക്‌ഷന(684), ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ്(684) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍(288), ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ(266), അഫ്‌ഗാന്‍റെ മുഹമ്മദ് നബി(224) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
Read more: ഏകദിന റാങ്കിംഗ്: പാക് താരങ്ങള്‍ക്ക് ഭീഷണിയായി ഗില്ലിന്‍റെ കുതിപ്പ്, ബൗളര്‍മാരില്‍ കുല്‍ദീപ് ഷോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!