
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ വിജയറണ്ണെടുത്തശേഷം വിരാട് കോലി പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യർക്കു നേരെ തിരിഞ്ഞു നിന്ന് നടത്തിയ വിജയാഘോഷത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അത് ശ്രേയസ് ചിന്നസ്വാമിയില്‍ ചെയ്തതിനുള്ള പ്രതികാരമെന്ന മറുപടിയുമായി കോലി ഫാന്‍സ്. രണ്ട് മത്സരങ്ങളിലും കോലിയുടെയും ശ്രേയസിന്‍റെയും വിജയനിമിഷത്തെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ കോലിയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്നത്.
വെളള്ളിയാഴ്ച ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പഞ്ചാബിന്‍റെ ജയം. മഴമൂലം 14 ഓവര്‍ വീതമാക്കിയ ചുരുക്കിയ മത്സരത്തില്‍ നെഹാല്‍ വധേരയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് സമ്മര്‍ദ്ദ നിമിഷങ്ങള്‍ക്കൊടുവില്‍ 96 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പഞ്ചാബിനെ എത്തിച്ചത്. ജയിച്ചശേഷം ബംഗളൂരുവിലെ കാണികള്‍ക്ക് നേരെ തിരിഞ്ഞ് ശ്രേയസ് ചെവിയില്‍ കൈവെച്ച് ശബ്ദം കേള്‍ക്കുന്നില്ലല്ലോ എന്ന് ആര്‍സിബി ആരാധകരെ കളിയാക്കിയിരുന്നു.
ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഒരു കളി പോലും ജയിച്ചില്ലെങ്കിലും എതിരാളികളുടെ ഗ്രൗണ്ടില്‍ ആധിപത്യം പുലര്‍ത്തുന്ന ആര്‍സിബി ഒരു ദിവസത്തെ ഇടവേളയില്‍ നടന്ന മത്സരത്തില്‍ മുള്ളൻപൂരില്‍ പഞ്ചാബിന് മറുപടി നല്‍കി. ഏഴ് വിക്കറ്റ് വിജയവുമായി പഞ്ചാബിനെതിരെ ആര്‍സിബി ജയിച്ചു കയറിയപ്പോള്‍ 54 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായത് വിരാട് കോലിയായിരുന്നു. പഞ്ചാബിനെതിരെ വിജയറണ്ണെടുത്തശേഷം ഷോര്‍ട്ട് പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശ്രേയസിന് നേരെ തിരിഞ്ഞ കോല ആവേശപ്രകടനം നടത്തുകയും ചെയ്തു.
അതിനുശേഷം ശ്രേയസിന് അടുത്തെത്തി സൗഹൃദം പങ്കിടാനും കോലി തയാറായി. എന്നാല്‍ വിരാട് കോലിയുടെ അമിതാവേശ പ്രകടനം അദ്ദേഹത്തെ പോലെ പക്വതയും പരിചയ സമ്പന്നതയുമുള്ള ഒരു കളിക്കാരന് ചേര്‍ന്നതായിരുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. പഞ്ചാബ് ബാറ്റിംഗിനിടെ ജോഷ് ഇംഗ്ലിസിന്‍റെ വിക്കറ്റെടുത്തശേഷം സുയാഷ് ശര്‍മയുമായി നടത്തിയ കോലിയുടെ ആഘോഷപ്രകടനവും വിമര്‍ശിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക