
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിര്‍ണായകം ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയുടെ വിക്കറ്റ് എന്ന് ഓസ്ട്രേലിയന്‍ സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍. വിരാട് കോലിക്കെതിരെ പന്തെറിയുന്നത് ഒരു രാജ്യത്തിന് ഒന്നാകെ എതിരായി കളിക്കുന്നത് പോലെയാണ്. കോലിയുടെ വിക്കറ്റ് എടുത്താല്‍ ഞാന്‍ ഏറ്റവും വെറുക്കപ്പെടുന്ന താരമാകും. ഏറെക്കാലമായി ലോകത്തെ ഏറ്റവും മികച്ച ബാറ്ററായി തുടരുന്ന കോലിക്കെതിരെ പന്തെറിയുന്നതും വിക്കറ്റ് നേടുന്നതും അത്രത്തോളം മഹനീയമായ കാര്യമാണ് എന്നുമാണ് ലിയോണിന്‍റെ വാക്കുകള്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടങ്ങളില്‍ ഒന്നാണ് കോലിയും ലിയോണും തമ്മിലുള്ളത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരു രാജ്യം ഒന്നാകെ അദേഹത്തിലേക്ക് നോക്കിയിരുന്നു. ഇതുപോലെയാണ് ഇപ്പോള്‍ വിരാട് കോലി ബാറ്റ് ചെയ്യുമ്പോഴും എന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. ഓവലില്‍ ഓസ്‌ട്രേലിയക്ക് എതിരായ ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് വിരാട് കോലി. ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റര്‍ കോലിയാണ്. കോലിക്കൊപ്പം നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും വരുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്കോട്ട് ബോളണ്ട്, നേഥന്‍ ലിയോണ്‍ കൂട്ടുകെട്ടിന്‍റെ ബൗളിംഗ് ആക്രമണം പ്രതിരോധിക്കേണ്ടതുണ്ട്. പേസിനെ പിന്തുണയ്‌ക്കുന്ന വിക്കറ്റാണ് ഓവലില്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഓവലില്‍ ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ-ഓസീസ് ഫൈനല്‍ ആരംഭിക്കുന്നത്. 12-ാം തിയതി റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരു ടീമുകളേയും സംയുക്‌ത വിജയികളായി പ്രഖ്യാപിക്കും. മത്സരം ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി+ഹോട്ട് സ്റ്റാറിലൂടേയും തല്‍സമയം കാണാം. രണ്ടാമത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡിനായിരുന്നു കിരീടം.
Read more: ഫൈനലിന് മുമ്പ് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ പൂഴിക്കടകന്‍! ഇതിഹാസ പരിശീലകനെ കൂടെക്കൂട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!