
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ(India vs New Zealand 1st Test) അവസാന ദിനം ഇന്ത്യക്കായി(Team India) വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുന്നത് വൃദ്ധിമാന്‍ സാഹയ്‌ക്ക്(Wriddhiman Saha) പകരം കെ എസ് ഭരത്(KS Bharat). കഴുത്ത് വേദന കാരണമാണ് സാഹ വിക്കറ്റിന് പിന്നില്‍ നിന്ന് മാറിനില്‍ക്കുന്നത്. നേരത്തെ മൂന്നാം ദിനവും സാഹയുടെ പകരക്കാരനായി ഭരത് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞിരുന്നു.
കാണ്‍പൂര്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം 55 ഓവറുകള്‍ കീപ്പ് ചെയ്‌തപ്പോള്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് കഴുത്തില്‍ വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പരിക്ക് അവഗണിച്ച് നാലാം ദിനം ബാറ്റിംഗിനിറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി സാഹ ഏവരേയും ഞെട്ടിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 126 പന്തില്‍ 61 റണ്‍സെടുത്ത സാഹയാണ് ശ്രേയസ് അയ്യര്‍ക്കൊപ്പം ടീം ഇന്ത്യയെ കരകയറ്റിയത്. 103/6 എന്ന നിലയില്‍ നിന്ന് 64 കൂട്ടുകെട്ട് ശ്രേയസ്-സാഹ സഖ്യം ചേര്‍ത്തു. ശ്രേയസ് പുറത്തായതിന് പിന്നാലെ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് 67 റണ്‍സിന്‍റെ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ സ്ഥാപിക്കുകയും ചെയ്‌തു.
ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനം കെ എസ് ഭരത് കാഴ്‌ചവെച്ചിരുന്നു. ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കി മൂന്ന് നിര്‍ണായക പുറത്താകലുകളില്‍ പങ്കാളിയായി. രവിചന്ദ്ര അശ്വിന്‍റെ പന്തില്‍ വില്‍ യങ്ങിനെ പുറത്താകാനും അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ റോസ് ടെയ്‌ലറെ മടക്കാനും ഗംഭീര ക്യാച്ചുകളെടുത്തു. സെഞ്ചുറിക്കരികെ 95ല്‍ നില്‍ക്കേ ടോം ലാഥമിനെ പുറത്താക്കാന്‍ ബെയ്‌ല്‍സ് തെറിപ്പിക്കുകയും ചെയ്‌തു.
കാണ്‍പൂര്‍ ടെസ്റ്റില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലന്‍ഡിന്‍റെ ബാറ്റിംഗ് അവസാന ദിനം ആദ്യ സെഷനില്‍ പുരോഗമിക്കുകയാണ്. ഒരു വിക്കറ്റിന് നാല് റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കിവികള്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 63/1 എന്ന നിലയിലാണ്. ടോം ലാഥമും(29*), വില്യം സോമര്‍വില്ലുമാണ്(28*) ആണ് ക്രീസില്‍. കിവികള്‍ക്ക് ജയിക്കാന്‍ 221 റണ്‍സ് കൂടി വേണം.
Neymar : ലിയോണൽ മെസിയുടെ ഹാട്രിക് അസിസ്റ്റില്‍ പിഎസ്‌ജിക്ക് ജയം; കണ്ണീരായി നെയ്‌മറുടെ ഗുരുതര പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!