
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (Virat Kohli) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും (Rishabh Pant) വിന്‍ഡീസിനെതിരായ അവസാന ടി20യില്‍ കളിക്കില്ല. ദീര്‍ഘകാലമായി ബയോ ബബിളില്‍ തുടരുന്ന ഇരുവര്‍ക്കും ഇടവേള നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഇരുവരും കളിക്കില്ല. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിന് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പന്തിന്റെയും കോലിയുടേയും അഭാവത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.
10 ദിവസത്തെ ഇടവേളയാണ് അനുവദിച്ചിരിക്കുന്നത്. ഈ മാസം 24ന് ലഖ്‌നൗവിലാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ടെസ്റ്റ് നായകനേയും ഇന്ന് പ്രഖ്യാപിച്ചേക്കും. രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ അയല്‍രാജ്യത്തിനെതിരെ കളിക്കുക. കോലിയുടെ 100-ാം ടെസ്റ്റും ഈ പരമ്പരയില്‍ കാണാം. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയായിരുന്നത്. അതിന് ശേഷം ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത്തിനെ ടെസ്റ്റിലും നായകനാക്കാണ് സാധ്യത. രഞ്ജി ട്രോഫിയില്‍ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ അജിന്‍ക്യ രഹാനെയുടെ പേരും പരിഗണിക്കും.
സഞ്ജുവിന് സാധ്യത
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കും. പന്ത് പുറത്തുപോകുന്ന സാഹചര്യത്തിലാണിത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിട്ടായിരിക്കും സഞ്ജു വീണ്ടും ടീമിലെത്തുക. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയിലാണ് സഞ്ജു. ബിസിസിഐയുടെ നിര്‍ദേശ പ്രകാരമാണ് സഞ്ജു എന്‍സിഎയിലെത്തിയത്. കഴിഞ്ഞ ദിവസം താരം കായികക്ഷമത കൈവരിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇഷാന്‍ കിഷന്റെ ഫോം ടീം തിരഞ്ഞെടുപ്പിനിടെ ചര്‍ച്ചയാവും.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം
മൂന്ന് ടി20 മത്സരങ്ങളാണ് ശ്രീലങ്ക, ഇന്ത്യയില്‍ കളിക്കുക. 24ന് ലഖ്‌നൗവിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 26ന് ധര്‍മശാലയില്‍. തൊട്ടടുത്ത ദിവസം ഇതേ വേദിയില്‍ മൂന്നാം മത്സരവും നടക്കും. മാര്‍ച്ച് നാലിന് മൊഹാലിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12ന് ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!