ഞാൻ അത് പറഞ്ഞപ്പോൾ സച്ചിൻ ശരിക്കും ഞെട്ടിപ്പോയി.എന്തുകൊണ്ട്? എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യം. നിങ്ങൾ കാര്യമായിട്ടാണോ ഇത് പറയുന്നത്?' എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നായിരുന്നു 'ക്രിക്കറ്റ് ദൈവം' സച്ചിൻ ടെൻഡുൽക്കറുടെ വിരമിക്കൽ. എന്നാൽ ആ വിരമിക്കലിന് പിന്നിൽ നാടകീയമായ ചില നീക്കങ്ങൾ നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ രംഗത്തെത്തി. സച്ചിന് പകരക്കാരനെ തേടുകയാണെന്ന് ബിസിസിഐ നേരിട്ട് അറിയിച്ചപ്പോൾ "നിങ്ങൾ ഇത് ഗൗരവമായിട്ടാണോ പറയുന്നത്?" എന്ന് അമ്പരപ്പോടെ സച്ചിൻ ചോദിച്ചുവെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു.

2011 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിന്‍റെ ഫോമില്‍ വലിയൊരു ഇടിവ് സംഭവിച്ചിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യ നേരിട്ട കനത്ത പരാജയങ്ങളും സച്ചിന്‍റെ ബാറ്റിംഗിലെ ഫോം മങ്ങലും സെലക്ടർമാരെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 2012-ൽ ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിലും സച്ചിൻ പരാജയപ്പെട്ടതോടെ കടുത്ത തീരുമാനമെടുക്കാൻ ബിസിസിഐ നിർബന്ധിതരായി.

2012-ലെ നാഗ്പൂർ ടെസ്റ്റിന്‍റെ അവസാന ദിനം സന്ദീപ് പാട്ടീലും സഹ സെലക്ടർ രാജേന്ദ്ര സിംഗ് ഹാൻസും സച്ചിനെ നേരിൽ കണ്ടു. സച്ചിന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് പാട്ടീൽ ആരാഞ്ഞു. ടീമിലെ സച്ചിന്‍റെ സാന്നിധ്യം മുൻപത്തെപ്പോലെ ഗുണകരമാകുന്നില്ലെന്നും പകരം ഒരാളെ കണ്ടെത്തേണ്ട സമയമായെന്നും സെലക്ടർമാർ തുറന്നു പറഞ്ഞു.

ഞാൻ അത് പറഞ്ഞപ്പോൾ സച്ചിൻ ശരിക്കും ഞെട്ടിപ്പോയി.എന്തുകൊണ്ട്? എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യം. നിങ്ങൾ കാര്യമായിട്ടാണോ ഇത് പറയുന്നത്?' എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. അതെ എന്ന് മറുപടി നൽകിയപ്പോൾ കുറച്ചു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ച് വിരമിക്കൽ തീരുമാനം അറിയിക്കുകയായിരുന്നു - സന്ദീപ് പാട്ടീൽ പറഞ്ഞു. ഒരു കളിക്കാരനെ ടീമില്‍ നിന്നൊഴിവാക്കാന്‍ മാത്രമെ സെലക്ടര്‍മാര്‍ക്ക് കഴിയൂവെന്നും വിരമിപ്പിക്കാനാവില്ലെന്നും അത് കളിക്കാരന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

എന്നാല്‍ നാഗ്പൂരിലെ ആ ചർച്ചയ്ക്ക് പിന്നാലെ സച്ചിൻ ആദ്യം ഏകദിന ക്രിക്കറ്റിൽ നിന്നും പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സച്ചിൻ ടീമിൽ തുടരാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ടീമിന്റെ നന്മയ്ക്കായി സെലക്ടർമാർ എടുത്ത ആ കടുത്ത തീരുമാനം ഒടുവിൽ അജിങ്ക്യ രഹാനെയെപ്പോലുള്ള യുവതാരങ്ങൾക്ക് വഴിതുറന്നു. രഹാനെ, ഷമി, ധവാന്‍ അശ്വിന്‍ തുടങ്ങിയ നിരവധി താരങ്ങളെ രാജ്യാന്തര ക്രിക്കറ്റിലെത്തിച്ച സെലക്ഷൻ കമ്മിറ്റിയായിരുന്നെങ്കിലും സച്ചിനെ വിരമിക്കാന്‍ നിര്‍ബന്ധിതനാക്കിയ സെലക്ടര്‍ എന്ന ചീത്തപ്പേരാണ് തനിക്കിപ്പോഴുള്ളതെന്നും സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.24 വർഷം നീണ്ട ഐതിഹാസിക കരിയറിന് 2013-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് സച്ചിൻ വിരാമമിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക