ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യന്‍ ടീം രണ്ട് പരിശീലന മത്സരങ്ങള്‍ വിന്‍ഡീസില്‍ കളിക്കും

സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ മണ്ണിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. ഒരേ വിമാനത്തില്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വെവ്വേറെ ഗ്രൂപ്പുകളായാണ് ഇന്ത്യന്‍ ടീം യാത്ര തിരിക്കുന്നത്. ചില താരങ്ങള്‍ അമേരിക്ക വഴിയും നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ വിരാട് കോലിയും പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് വിന്‍ഡീസ് മണ്ണിലെത്തുക. ഇരുവരും നിലവില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ്. എന്നാല്‍ ഇരുവരും എപ്പോള്‍ കരീബിയന്‍ ദ്വീപുകളിലേക്ക് എത്തും എന്ന് വ്യക്തമല്ല. 

ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യന്‍ ടീം രണ്ട് പരിശീലന മത്സരങ്ങള്‍ വിന്‍ഡീസില്‍ കളിക്കും. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയും വിന്‍ഡീസും 98 ടെസ്റ്റുകളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ 22 ഉം വെസ്റ്റ് ഇന്‍ഡീസ് 30 മത്സരങ്ങള്‍ വീതം വിജയിച്ചു. ഇരു ടീമുകളും അവസാനം ടെസ്റ്റില്‍ മുഖാമുഖം വന്നപ്പോള്‍ 2019ല്‍ ഇന്ത്യ 2-0ന് വിന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്‌തിരുന്നു. സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും പരമ്പരയില്‍ കളിക്കില്ലെങ്കിലും ഇത്തവണയും ടീം ഇന്ത്യക്ക് മുന്‍തൂക്കമുണ്ട് എന്നാണ് വിലയിരുത്തല്‍. 

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

Read more: ബാബര്‍ അസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യാനായിട്ടില്ലെന്ന് ഹര്‍ഭജന്‍; ശരിവെച്ച് അക്‌തര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News