
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (IND vs WI) മൂന്നാം ഏകദിനത്തിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) നിരാശപ്പെടുത്തി. ഇന്ന് നേരിട്ട രണ്ടാം പന്തില്‍ തന്നെ കോലി പുറത്തായി. ആദ്യ ഏകദിനത്തില്‍ എട്ട് റണ്‍സും രണ്ടാം ഏകദിനത്തില്‍ 18 റണ്‍സുമാണ് കോലി നേടിയത്. അല്‍സാരി ജോസഫിനാണ് (Alzarri Joseph) കോലി ഇന്ന് വിക്കറ്റ് സമ്മാനിച്ചത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായതോടെ ഒരു മോശം റെക്കോഡും കോലിയെ തേടിയെത്തി.
മുന്ന് മത്സരങ്ങളില്‍ നിന്ന് വെറും 26 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കോലി സ്വന്തമാക്കുന്ന രണ്ടാമത്തെ ചെറിയ സ്‌കോറാണിത്. 2012-13ല്‍ പാകിസ്ഥാനെതിരൊയിരുന്നു ആദ്യത്തേത്. അന്ന് ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ വെറും 13 റണ്‍സാണ് കോലി നേടിയത്. മൂന്ന് ഫോര്‍മാറ്റിലുമായി കോലി 32 തവണ റണ്‍സെടുക്കാതെ പുറത്തായിട്ടുണ്ട്. ഇക്കാര്യത്തില്‍ സച്ചിന്‍ മാത്രമാണ് ഇനി കോലിയുടെ മുന്നിലുള്ളത്. അദ്ദേഹം 34 തവണ റണ്‍സെടുക്കാതെ മടങ്ങി.
ഏകദിനത്തില്‍ കോലിയുടെ 15-ാമത്തെ ഡക്കായിരുന്നിത്. ഏകദിനത്തില്‍ ഏറ്റവും കൂടുതലും ഡക്ക് നേട്ടമുള്ള ഇന്ത്യന്‍ താരങ്ങളില്‍ (1 മുതല്‍ 7 വരെയുള്ള സ്ഥാനങ്ങള്‍) സുരേഷ് റെയ്‌ന, വിരേന്ദര്‍ സെവാഗ് എന്നിവരെയും കോലി മറികടന്നു. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (20), യുവരാജ് സിംഗ് (18), സൗരവ് ഗാംഗുലി (16) എന്നിവര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.
മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഏറ്റവും കൂടുതല്‍ ഡക്കുള്ളതും കോലിയുടം പേരിലാണ്. ഒന്നാകെയെടുത്താല്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!