കോലിയുടെ പോരാട്ടം പാഴായി; ഇന്ത്യക്കെതിരായ അവസാന ടി20 ഓസ്‌ട്രേലിയക്ക്

By Web TeamFirst Published Dec 8, 2020, 5:30 PM IST
Highlights

മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി.

സിഡ്‌നി: ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനാണ് സാധിച്ചത്. 

85 റണ്‍സ് നേടി വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 61 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. കോലിയെ ആന്‍്ഡ്രൂ ടൈ മടക്കിയതോടെ പ്രതീക്ഷകള്‍ അവസാനിച്ചു. കോലിക്ക് പുറമെ  ശിഖര്‍ ധവാന്‍ (28), ഹാര്‍ദിക് പാണ്ഡ്യ (20) എന്നിവരാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 

സഞ്ജു സാംസണ്‍ (10) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. കെ എല്‍ രാഹുല്‍ (0), ശ്രേയസ് അയ്യര്‍ (0) എന്നിവര്‍ അമ്പേ പരാജയമായി. വാഷിംഗ്ടണ്‍ സുന്ദറാണ്  (7) പുറത്തായ മറ്റൊരു താരം. ഷാര്‍ദുള്‍ താക്കൂര്‍ (ഏഴ് പന്തില്‍ പുറത്താവാതെ 17) പ്രതീക്ഷ നല്‍കിയെങ്കിലും ജയിപ്പിക്കാനായില്ല. ദീപക് ചാഹര്‍ (0) പുറത്താവാതെ നിന്നു.

ഓസീസിന് വേണ്ടി മിച്ചല്‍ സ്വെപ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, ആന്‍ഡ്രൂ ടൈ, സീന്‍ അബോട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ 90 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മാക്‌സ്‌വെല്‍- വെയ്ഡ് സഖ്യമാണ് ഓസീസിന് തുണയായത്. മോശം തുടക്കമായിന്നു ആതിഥേയര്‍ക്ക്. രണ്ടാം ഓവറില്‍ തന്നെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആരോണ്‍ ഫിഞ്ചാണ് (0) ആദ്യം മടങ്ങിയത്. വാഷിംഗ്ടണിനെ സ്‌ട്രൈറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഫിഞ്ച്. മൂന്നാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് (23 പന്തില്‍ 24) അല്‍പനേരം പിടിച്ചുനിന്നു. വെയ്ഡിനൊപ്പം 55 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സ്മിത്തിനായി. എന്നാല്‍ വാഷിംഗ്ടണ്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

 

വാഷിംഗ്ടണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സ്മിത്ത്. പിന്നാലെ ഒത്തുച്ചേര്‍ന്ന വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വെയ്ഡ് 19ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്‌സ്. 

തൊട്ടടുത്ത ഓവറില്‍ മാക്‌സ്‌വെല്‍ മടങ്ങി. നടരാജന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്ന് വീതം സിക്‌സും ഫോറു അടങ്ങുന്നതായിരുന്നു മാക്‌സിയുടെ ഇന്നിങ്‌സ്. അതേ ഒാവറിന്റെ അവസാന പന്തില്‍ ഡാര്‍സി ഷോര്‍ട്ട് (7) റണ്ണൗട്ടായി. മൊയ്‌സസ് ഹെന്റിക്വെസ് (2),  ഡാനിയേല്‍ സാംസ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. വാഷിംഗ്ടണിന് പുറമെ നടരാജന്‍, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!