
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടുത്ത മാസം സെലക്‌ടര്‍മാര്‍ തീരുമാനിക്കും. കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ പരിക്കിന്‍റെ പിടിയിലുള്ള ശ്രേയസ് അയ്യരുടെ കാര്യം സംശയത്തിലാണ്. അയ്യര്‍ക്ക് എപ്പോള്‍ മൈതാനത്തേക്ക് മടങ്ങിയെത്താനാകും എന്ന് വ്യക്തമല്ല. താരത്തിന് ഐപിഎല്ലിലെ ആദ്യഘട്ട മത്സരങ്ങള്‍ നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ മൂന്ന് മാസം കളിക്കളത്തില്‍ നിന്ന് ശ്രേയസിന് വിട്ടുനില്‍ക്കേണ്ടിവരും. പേസര്‍ ജസ്‌പ്രീത് ബുമ്ര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെ സേവനവും ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനുണ്ടാവില്ല.
ഐപിഎല്‍ 2023 സീസണിനിടെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ബിസിസിഐ നിരീക്ഷിക്കും. ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുറമെ ഈ വര്‍ഷം ഏകദിന ലോകകപ്പും ടീം ഇന്ത്യക്ക് വരാനുണ്ട് എന്നതാണ് കാരണം. ശസ്‌ത്രക്രിയകള്‍ക്ക് വിധേയരായ ജസ്‌പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ എപ്പോള്‍ തിരിച്ചുവരുമെന്ന് വ്യക്തമല്ല. കാറപകടത്തില്‍ സാരമായി പരിക്കേറ്റ റിഷഭ് പന്ത് ലോകകപ്പിനുണ്ടാകുമോ എന്ന അനിശ്ചിതത്വവും തുടരുന്നു. അതിനാല്‍ കൂടുതല്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാവാതിരിക്കാന്‍ ബിസിസിഐയും ദേശീയ ക്രിക്കറ്റ് അക്കാഡമിയും പ്രത്യേക ശ്രദ്ധ ഐപിഎല്‍ സമയത്ത് പുലര്‍ത്തും. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തെറിച്ചെങ്കിലും കെ എല്‍ രാഹുല്‍ ടെസ്റ്റ് സ്ക്വാഡില്‍ തുടര്‍ന്നേക്കും. അയ്യരുടെ പരിക്കാണ് രാഹുലിന് ടീമില്‍ ഇടം നല്‍കുന്ന ഒരു ഘടകം. എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്ത് ശുഭ്‌മാന്‍ ഗില്‍ തുടരും. ഇതോടെ മധ്യനിര ബാറ്ററായാവും കെ എല്‍ രാഹുലിനെ പരിഗണിക്കുക. ഫൈനലിന് താനുണ്ടാവില്ല എന്ന് പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 22 ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി. ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിനാണ് ഇന്ത്യ-ഓസീസ് കലാശപ്പോര് തുടങ്ങുക. തുടര്‍ച്ചയായ രണ്ടാംവട്ടമാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. കഴിഞ്ഞ എഡിഷനില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡ് കിരീടം ചൂടിയിരുന്നു. നാട്ടില്‍ 2-1ന് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നിഷ്പക്ഷ വേദിയില്‍ ഫൈനല്‍ കളിക്കാനിറങ്ങുക.
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാവില്ല'; കാരണം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!