
അഹമ്മദാബാദ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (IND vs WI) ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. അഹമ്മദാബാദില്‍ പകലും രാത്രിയുമായിട്ടാണ് മത്സരം. രോഹിത് ശര്‍മ (Rohit Sharma) നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സമ്പൂര്‍ണ നായകപദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. പരിശീലന സെഷനിലെ ചിത്രങ്ങള്‍ ബിസിസിഐ (BCCI) ട്വീറ്റ് ചെയ്തു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇത്രയും തന്നെ മത്സരങ്ങളുള്ള ടി20 പരമ്പരയിലും ഇരുവരും കളിക്കുന്നുണ്ട്.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ 1000 മത്സരം തികയ്ക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൊവിഡ് ബാധിതരായ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ്, നവ്ദീപ് സൈനി എന്നിവര്‍ ഇല്ലാതെയാകും ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഇവര്‍ക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്‌സണ്‍ ഓഫിസര്‍ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാര്‍ എന്നിവരാണ് കൊവിഡിന്റെ പിടിയില്‍പ്പെട്ട സപ്പോര്‍ട്ട് സ്റ്റാഫുകള്‍. ഇവരെല്ലാം ഐസൊലേഷനില്‍ തുടരുകയാണ്. ഏകദിന പരമ്പരയ്ക്കായി അഹമ്മദാബാദില്‍ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത്.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ധവാനും ഗെയ്ക്വാദിനും ആദ്യ ഏകദിനങ്ങള്‍ നഷ്ടമായേക്കും എന്നതിനാല്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം മായങ്കിന് ഓപ്പണിംഗില്‍ അവസരമൊരുങ്ങും. അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും.
ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മായങ്ക് അഗര്‍വാള്‍.
വിന്‍ഡീസ് ഏകദിന ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!