
ദില്ലി: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാനുള്ള ലക്ഷ്യത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ടിവിയിൽ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കില്‍ മത്സരം തത്സമം കാണാനാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ടീം സെലക്ഷനിലെ പ്രതിഭാ ധാരാളിത്തമാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പ്രധാന തലവേദന. ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, വെടിക്കെട്ട് താരം അഭിഷേക് ശർമ്മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരുള്ളതിൽ ആരെ പുറത്തിരുത്തുമെന്നത് കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ വെല്ലുവിളിയാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസണും ഇഷാൻ കിഷനും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
മധ്യനിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം തിലക് വർമ്മയും ശിവം ദുബേയും ബാറ്റിംഗിന് കരുത്തേകും. ബൗളിംഗ് നിരയിലേക്ക് പരിക്ക് മാറി സൂപ്പർ താരം ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. അർഷ്ദീപ് സിംഗിനൊപ്പം ബുംറയും ചേരുമ്പോൾ പേസ് നിര അതിശക്തമാകും. സ്പിൻ വിഭാഗത്തിൽ അക്സർ പട്ടേലും വരുൺ ചക്രവർത്തിയും പ്ലേയിംഗ് ഇലവനിൽ ഇടം ഉറപ്പാക്കാനാണ് സാധ്യത.
എന്നാൽ ടി20 ഫോർമാറ്റിൽ നിസാരക്കാരായി കാണാൻ സാധിക്കാത്ത നിരയാണ് അഫ്ഗാനിസ്ഥാനുടേത്. റഷീദ് ഖാൻ, മുഹമ്മദ് നബി, നൂർ അഹമ്മദ് തുടങ്ങിയ ലോകോത്തര സ്പിന്നർമാർക്ക് പുറമെ റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുളള ഒമർസായി എന്നീ അപകടകാരികളായ ബാറ്റർമാരും അടങ്ങുന്ന അഫ്ഗാൻ സംഘം ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!