
ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ കരുതലോടെ ഇംഗ്ലണ്ടിന്‍റെ തുടക്കം. ഓപ്പണര്‍മാരായ സാക്ക് ക്രോലിയും ബെന്‍ ഡക്കെറ്റും ക്രീസില്‍ നില്‍ക്കേ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സ് എന്ന നിലയിലാണ്. ക്രോലി 45 പന്തില്‍ 30* ഉം, ഡക്കെറ്റ് 51 പന്തില്‍ 22* ഉം റണ്‍സ് നേടിക്കഴിഞ്ഞു.
ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം ഇന്ത്യ കര്‍ണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കി. യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ മറ്റ് താരങ്ങള്‍. സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയ്‌ര്‍സ്റ്റോ, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഷൊയൈബ് ബഷീര്‍, മാര്‍ക് വുഡ്, ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ട് ടീമിലുള്ളത്.
ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയ്‌ര്‍സ്റ്റോയും നൂറാം ടെസ്റ്റ് കളിക്കുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രധാന സവിശേഷത. നൂറാം മത്സരത്തിനുള്ള സ്പെഷ്യല്‍ ക്യാപ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മത്സരത്തിന് മുന്നോടിയായി അശ്വിന് സമ്മാനിച്ചു. അതേസമയം ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ 700 വിക്കറ്റ് തികയ്ക്കാന്‍ മൂന്ന് വിക്കറ്റ് അരികെ നില്‍ക്കുകയാണ്. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇതിനകം 3-1ന് ടീം ഇന്ത്യ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!