ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ജയിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പമാണ്.
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേറ മൈതാനത്ത് പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് ടെസ്റ്റ് നടക്കുക.
ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കുന്നതിനും ഇരുടീമിനും നിർണായകമാണ് മത്സരം. ചെന്നൈയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റിൽ ഇന്ത്യയും ജയിച്ചതോടെ നാല് മത്സരങ്ങളുടെ പരമ്പര ഒപ്പത്തിനൊപ്പമാണ്. 2-1ന് പരമ്പര നേടിയാൽ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പാക്കാം.
ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റാണിത്. പിങ്ക് ബോളിൽ കളി പകലും രാത്രിയുമായി നടക്കുന്നതിനാൽ ഇന്ത്യ മൂന്ന് പേസർമാരെ കളിപ്പിക്കുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ഷർദുൽ താക്കൂറിന് പകരം പരുക്കുമാറിയെത്തിയ ഉമേഷ് യാദവ് ടീമിലെത്തും. മോട്ടേറയിലെ പിച്ച് ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിന് സമാനമായിരിക്കുമെന്നാണ് ഓപ്പണര്‍ രോഹിത് ശർമ്മയുടെ വിലയിരുത്തൽ.
ഇംഗ്ലണ്ടിനും ആനുകൂല്യങ്ങളേറെ
ഡേ നൈറ്റ് ടെസ്റ്റിൽ കൂടുതൽ മത്സര പരിചയം ഇംഗ്ലണ്ടിനാണ്. പിങ്ക് ബോൾ കൂടുതൽ സ്വിംഗ് ചെയ്യുമെന്നതിനാൽ ജയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ജോഫ്ര ആർച്ചറുമടങ്ങിയ ഇംഗ്ലണ്ടിന് പ്രതീക്ഷകളേറെ. ബെൻ സ്റ്റോക്സിന്റെ ഓൾറൗണ്ട് മികവും ഇംഗ്ലണ്ടിന്റെ കരുത്തുകൂട്ടും.
ഇംഗ്ലണ്ടിനെതിരായ പിങ്ക് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത