
ലഖ്നൗ: ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ പോയന്‍റ് ടേബിളില്‍ രണ്ടാമതും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്. ഇന്ന് ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ സെമി ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ച ഇംഗ്ലണ്ട് നിലനില്‍പ്പിന്‍റെ പോരാട്ടത്തിനാണ് ഇറങ്ങുന്നത്.
വീണു കിടക്കുന്നവനെ ചവിട്ടരുതെന്നാണ് പറയാറുള്ളതെങ്കിലും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്. അതിലാദ്യത്തേത് ഒരു വര്‍ഷം മുമ്പ് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് സമ്മാനിച്ച നാണംകെട്ട തോല്‍വിയുടേതാണ്. കിരീട പ്രതീക്ഷയുമായി എത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം സെമിയില്‍ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് നാണംകെടുത്തിവിട്ടത്.
ആളുകളെ മണ്ടന്‍മാരാക്കരുത്; ലോകകപ്പിലെ ഡിആര്‍എസ് അബദ്ധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കഷ്പ്പെട്ട് നേടിയ 168 റണ്‍സ് ബട്‌ലറുടെയും അലക്സ് ഹെയ്ല്‍സിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 16 ഓവറില്‍ പുഷ്പംപോലെയാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. അന്ന് തോറ്റതിലല്ല, തോറ്റ രീതിയിലാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇപ്പോഴും സങ്കടം. ക്ലബ്ബ് നിലവാരത്തിലുള്ള ബൗളര്‍മാരെ നേരിടുന്ന ലാഘവത്തോടെയാണ് ആന്ന് ഭുവനേശ്വര്‍ കുമാറിനെയും മുഹമ്ദ് ഷമിയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയുമെല്ലാം ബട്‌ലറും ഹെയ്ല്‍സും അടിച്ചുപറത്തിയത്.
സെമി ഉറപ്പിക്കാന്‍ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താന്‍ ഇംഗ്ലണ്ട്, ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ
ഇനി ഏകദിന ലോകകപ്പിലേക്ക് വന്നാല്‍ ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ലോകകപ്പില്‍ സെമിക്ക് മുമ്പ് ഇന്ത്യ തോറ്റതും ഇംഗ്ലണ്ടിനോടാണ്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 337 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ മറുപടി 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സിലൊതുങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടിയിട്ടും ഇന്ത്യ തോറ്റു. ഈ രണ്ട് കണക്കുകളും ഇന്ത്യന്‍ ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവുന്നതല്ല. അതുകൊണ്ടുതന്നെ ഇന്ന് ലഖ്നൗവിലിറങ്ങുമ്പോള്‍ തകര്‍ന്നു കിടക്കുന്ന ഇംഗ്ലണ്ടിന് മേല്‍ രോഹിത്തും സംഘവും യാതൊരു ദയയും കാട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!