
ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മറുവശത്ത് ന്യൂസിലന്‍ഡും ആത്മവിശ്വാസത്തിലാണ്. പാകിസ്ഥനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചാണ് കെയ്ന്‍ വില്യംസണും സംഘവും ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത് എന്നുള്ളതിനാല്‍ ന്യൂസിലന്‍ഡിന് പരീക്ഷണസമയം കൂടിയാണ്. ശക്തരായ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരം പ്രതീക്ഷിക്കാം. എന്നാല്‍ ഹോംഗ്രൗണ്ടുകളില്‍ കളിക്കുന്നവെന്നുള്ള ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.
പിച്ച് റിപ്പോര്‍ട്ട്
ഫ്‌ളാറ്റ് പിച്ചാണ് ഹൈദരാബാദിലേത്. അതുകൊണ്ടുതന്നെ വലിയ സ്‌കോര്‍ പ്രതീക്ഷിക്കാം. മത്സരം പുരോഗമിക്കുന്തോറും പിച്ച് സ്ലോ ആകുന്നത്. പേസര്‍മാരെക്കാള്‍ കൂടതല്‍ സ്പിന്നര്‍മാര്‍ക്കാണ് സാഹചര്യങ്ങള്‍ ഉപകാരപ്പെടുക. ആറ് ഏകദിനങ്ങളാണ് മുമ്പ് ഇവിടെ നടന്നിട്ടുള്ളത്. ആദ്യം ബാറ്റിംഗിനെത്തുന്ന ടീമിനും രണ്ടാമത് ബാറ്റ് ചെയ്തവര്‍ക്കും മൂന്ന് ജയം വീതമുണ്ട്.
കാലാവസ്ഥ
ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ഹൈദരാബാദില്‍ നിന്ന് പുറത്തുവരുന്നത്. മഴയ്ക്കുള്ള ഒരു സാധ്യതയുമില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. 31 ഡിഗ്രിയാണ് ഹൈദരാബാദിലെ താപനില.
നേര്‍ക്കുനേര്‍
113 ഏകദിനങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 55 തവണ ഇന്ത്യ ജയിച്ചു. 50 മത്സരങ്ങളില്‍ ന്യൂസിലന്‍ഡും. ഏഴ് മത്സരങ്ങള്‍ക്ക് ഫലമുണ്ടായില്ല.
കാണാനുള്ള വഴി
സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1എച്ച്ഡി എന്നീ ചാനലുകളില്‍ മത്സരം സംപ്രേഷണം ചെയ്യും. ഡിസ്നി ഹോട് സ്റ്റാറിലും മത്സരം കാണാം.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പര: അവനുവേണ്ടി കോലി ത്യാഗം ചെയ്യട്ടെയെന്ന് മഞ്ജരേക്കര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!