
അഹമ്മദാബാദ്: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 നാളെ നടക്കാനിരിക്കെ ഇരുടീമുകളുടേയും ലക്ഷ്യം പരമ്പര. ആദ്യ രണ്ട് മത്സരങ്ങള്‍ ഇരുവരും പങ്കിടുകയായിരുന്നു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്‌നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ ഏകദിന പരമ്പര നേടിയ ഇന്ത്യക്ക് ടി20 പരമ്പരയും വിട്ടുകൊടുക്കാതിരിക്കണം. മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം...
പിച്ച് റിപ്പോര്‍ട്ട്
ചുവന്ന മണ്ണിലുള്ള ആറ് പിച്ചുകളും കറുത്ത മണ്ണില്‍ അഞ്ച് പിച്ചുകളുമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുള്ള്. ഇവയില്‍ ഏതില്‍ കളിക്കുമെന്നുള്ളത് ഉറപ്പില്ല. ബൗണ്‍സ് കൂടുതലാണുള്ളതാണ് കറുത്ത മണ്ണിലുള്ള പിച്ചുകള്‍. ചുവന്ന മണ്ണില്‍ ഒരുക്കിയ പിച്ചിലാണ് കളിക്കുന്നതെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കും. എന്തായാലും അഹമ്മദാബാദില്‍ വലിയ സ്‌കോര്‍ പിറന്നേക്കും. 152 റണ്‍സാണ് ഗ്രൗണ്ടിലെ ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ 145 റണ്‍സും. ടോസ് നേടുന്ന ബാറ്റിംഗ് തിരഞ്ഞെടുത്തേക്കും.
കാലാവസ്ഥ ചതിക്കില്ല
മത്സരത്തിന് അനുകൂലമായ സാഹചര്യമായിരിക്കും അഹമ്മദാബാദിലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പുനല്‍കുന്നു. മഴയ്ക്ക് നേരിയ സാധ്യത പോലുമില്ല. 15 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യല്‍ വരെയാണ് അഹമ്മദാബാദിലെ താപനില.
കാണാനുള്ള വഴികള്‍
സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ഹോട്സ്റ്റാറിലൂടെയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്റെ സംപ്രേഷകര്‍. ഓസ്‌ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സിലൂടെയും മത്സരം തല്‍സമയം കാണാം.
സാധ്യതാ ഇലവന്‍
ഇന്ത്യയുടെ പ്രധാന തലവേദന മുന്‍നിരയാണ്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍- ഇഷാന്‍ കിഷന്‍ സഖ്യത്തിനും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിക്കും ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. മൂന്ന് പേരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കും. ഇടങ്കയ്യനും വിക്കറ്റ് കീപ്പറുമെന്ന് പരിഗണന ഇഷാന്‍ കിഷന് ലഭിച്ചേക്കും. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗില്ലിനെ ഒരിക്കല്‍കൂടി വിശ്വാസത്തിലെടുക്കും. രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ വിഷമിച്ച ത്രിപാഠിക്കാണ് സ്ഥാനം നഷ്ടമാവാന്‍ സാധ്യത. അങ്ങനെ വന്നാല്‍ പൃഥ്വി ഷാ ഓപ്പണായെത്തും. ഗില്‍ അല്ലെങ്കില്‍ ഇഷാന്‍ ഇവരില്‍ ഒരാള്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയേക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ/ ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!