
റായ്പൂര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പൻ തോൽവി മറക്കാൻ ഇന്ത്യക്ക് ഏകദിന പരമ്പര ജയിച്ചേതീരൂ. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നിൽക്കാതെ റായ്പൂരിൽ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
പ്രായത്തെ തോൽപിക്കുന്ന ബാറ്റിംഗ് മികവുള്ള വിരാട് കോലിയും രോഹിത് ശർമ്മയുമാണ് ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം. കോച്ച് ഗൗതം ഗംഭീറുമായി ഇടഞ്ഞ് നിൽക്കുന്ന ഇരുവരും ക്രീസിലുറച്ചാൽ സ്കോർ ബോർഡ് ഭദ്രമാവും. രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ യശസ്വി ജയ്സ്വാളിന് വീണ്ടുമൊരു അവസരം കൂടി നൽകിയേക്കും. മധ്യനിരയിൽ റുതുരാജ് ഗെയ്‌ക്‌വാദിന് പകരം റിഷഭ് പന്തിനെയും പരിഗണിച്ചേക്കാം.
ക്യാപ്റ്റൻ കെ എൽ രാഹുൽ ഓൾറൗണ്ടർമാരായ വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിൽ നിന്നും ഇന്ത്യ റൺസ് പ്രതീക്ഷിക്കുന്നു. ബൗളർമാർ നിയന്ത്രണമില്ലാതെ റൺസ് വഴങ്ങുന്നതാണ് പ്രതിസന്ധി. ആദ്യമത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ടെംബ ബവുമയും സ്പിന്നർ കേശവ് മഹാരാജും ടീമിൽ തിരിച്ചെത്തും. ക്വിന്‍റൺ ഡി കോക്കിന്‍റെയും എയ്ഡൻ മാർക്രത്തിന്‍റെയും ബാറ്റുകളിലും മാർകോ യാൻസന്‍റെ ഓൾറൗണ്ട് മികവിലും സന്ദർശകർക്ക് പ്രതീക്ഷയേറെ.
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്/റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, കെഎൽ രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക