
ജോര്‍ജ്ടൗണ്‍: ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20യില്‍ ഇന്ന് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യക്ക് പരമ്പരയില്‍ ഒപ്പമെത്താന്‍ കഴിയൂ. ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും മികവ് കാണിക്കാന്‍ കഴിയുന്ന ഗ്രൗണ്ടായണ് ഗയാനയിലേത്.
ഇതുവരെ 11 ടി20 മത്സരങ്ങള്‍ ഗയാനയില്‍ നടന്നു. 2010ല്‍ ന്യൂസിലന്‍ഡ് - ശ്രീലങ്ക മത്സരമായിരുന്നു ആദ്യത്തേത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും നാല് മത്സരങ്ങള്‍ വീതം ജയിച്ചു. പരമ്പരാഗതമായി സ്ലോ പിച്ചാണ് ഗയാനയിലേത്. ഗ്രൗണ്ടിലെ ശരാശരി 7.32. സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കാനും സാധ്യതയേറെ. കൂടുതല്‍ സ്ലോ - കട്ടര്‍ പന്തുകള്‍ പേസര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കാം
ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടായേക്കും. ഓപ്പണിംഗില്‍ ഇഷാന്‍ കിഷന് പകരം യശസ്വി ജെയ്‌സ്വാള്‍ അരങ്ങേറിയേക്കും. ഏഷ്യാകപ്പ് മുന്നില്‍ നില്‍ക്കെ ഗില്ലിന് കൂടുതല്‍ അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം. കിഷന് ടി20 ക്രിക്കറ്റില്‍ അത്ര മികച്ച റെക്കോര്‍ഡല്ല. മാത്രമല്ല, ജയ്‌സ്വാള്‍ വരുമ്പോള്‍ ഇടം കൈ-വലം കൈ ഓപ്പണിംഗ് സഖ്യത്തെ നിലനിര്‍ത്താനും കഴിയും. അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച തിലക് വര്‍മ ടീമില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. സഞ്ജുവിന് സ്ഥാനക്കയറ്റം നല്‍കിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!