
ഗുവാഹത്തി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത് സ്പിന്നര്‍ സൈമണ്‍ ഹാര്‍മറായിരുന്നു. ഹാര്‍മറുടെ പന്തുകള്‍ക്ക് മിക്കപ്പോഴും മറുപടി നല്‍കാന്‍പോലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്പിന്നര്‍മാര്‍ക്കെതിരെ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും നന്നായികളിക്കുന്നത് ഇന്ത്യന്‍ ബാറ്റര്‍മാരാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കും വിധമാണിപ്പോള്‍ ടെസ്റ്റ് കിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.
ദക്ഷിണാഫ്രിക്ക കൊല്‍ക്കത്തയിലും ഗുവാഹത്തിയിലും ജയിച്ച് പരമ്പര തൂത്തുവാരിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് സ്പിന്നര്‍ സൈമണ്‍ ഹാര്‍മര്‍. നാല് ഇന്നിംഗ്‌സില്‍ നിന്ന് പതിനേഴ് ഇന്ത്യന്‍ വിക്കറ്റാണ് ഹാര്‍മര്‍ വീഴ്ത്തിയത്. 1945ന് ശേഷം വിദേശ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരമായ ഡെയ്ല്‍ സ്റ്റെയ്‌ന്റെ റെക്കോര്‍ഡും ഹാര്‍മര്‍ തകര്‍ത്തു. ഹാര്‍മറിന്റെ പേരിനൊപ്പം ആകെ 27 ഇന്ത്യന്‍ വിക്കറ്റുകള്‍.
അതേസമയം, ഇന്ത്യന്‍ ടീമിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ടീമിന്റെ തലപ്പത്ത് വന്നതോടെ ആര്‍ക്കും തോല്‍പിക്കാവുന്ന ടീമായി മാറിയിക്കുകയാണ് ഇന്ത്യ. റണ്ണടിക്കാത്ത ബാറ്റര്‍മാര്‍. ലക്ഷ്യം മറന്ന ബൗളര്‍മാര്‍. തുടര്‍ തോല്‍വികള്‍. ആരാധകരെ നിരാശയുടെ നിലയില്ലാ കയത്തിലേക്ക് തള്ളിയിടുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം വിമര്‍ശനങ്ങളുടെ കൂമ്പാരത്തില്‍. 2012 മുതല്‍ 2023 വരെ സ്വന്തം നാട്ടില്‍ അഞ്ച് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യ തോറ്റത്.
ഒറ്റവര്‍ഷത്തിനിടെ ഇന്ത്യ നേരിട്ടത് ഇത്രയും തോല്‍വികള്‍. സന്തുലിത ടെസ്റ്റ് ടീമിനെ കണ്ടെത്താതെ റെഡ് ബോളില്‍ ട്വന്റി 20 താരങ്ങളുമായി പരീക്ഷണം തുടരുന്ന മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ഈ തിരിച്ചടികള്‍ക്ക് കാരണം. റിസര്‍വ് ഓപ്പണര്‍, മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയുടെ പകരക്കാരന്‍, ശുഭ്മന്‍ ഗില്‍ കളിക്കുന്നില്ലെങ്കില്‍ നാലാം നമ്പര്‍ ബാറ്റര്‍, ജഡേജയുടെയും അശ്വിന്റെയും സ്പിന്‍ പകരക്കാര്‍, ജസ്പ്രീത് ബുമ്രയുടേയും മുഹമ്മദ് സിറാജിന്റെയും പിന്‍ഗാമികള്‍ ആര്. ഗംഭീറിനും അഗാര്‍ക്കറിനും ഇതിനൊന്നും ഉത്തരമില്ല, ഒഴികഴിവുകള്‍ മാത്രം.