
ദില്ലി: ഏകദിന ലോകകപ്പിലെ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കഴിഞ്ഞ ലോകകപ്പിലെ ഹീറോ ഇല്ലാത്തതിന്‍റെ നിരാശയിലാണ് ആരാധകര്‍. ഏകദിനങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെങ്കിലും ഒരു തവണ ടൈയില്‍ പിടിച്ച അഫ്ഗാന്‍ പക്ഷെ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ശരിക്കും വിറപ്പിച്ചിരുന്നു.
ലോകകപ്പിലെ ഇന്ത്യ-അഫ്ഗാന്‍ ആദ്യ നേർക്കുനേർ പോരാട്ടമായിരുന്നു 2019ലേത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ കേദാര്‍ ജാദവിന്‍റെയും അര്‍ധസെഞ്ചുറി മികവില്‍ ആകെ അടിച്ചത് 224 റണ്‍സ് മാത്രം. ഇതോടെ ആരാധകര്‍ അട്ടിമറി മണത്തു. 225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. പിന്നീട് നടുവൊടിഞ്ഞെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് മുഹമ്മദ് നബി നടത്തിയ പോരാട്ടം അവരെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു.
അവസാന മൂന്നോവറില്‍ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 പന്തില്‍ 24 റണ്‍സ്. 43 റണ്‍സുമായി മുഹമ്മദ് നബിയുടെ പോരാട്ടം. 48-ാം ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി വഴങ്ങിയത് മൂന്ന് റണ്‍സ്. 49-ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര അഞ്ച് റണ്‍സ് മാത്രം വഴങ്ങി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അപ്പോഴും അവസാന ഓവറില്‍ അഫ്ഗാന് ജയത്തിലേക്ക് 16 റണ്‍സ് മാത്രം.
ഷമിയുടെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് മുഹമ്മദ് നബി ഞെട്ടിച്ചു. ഇതോടെ ജയത്തിലേക്ക് അഞ്ച് പന്തില്‍ 12 റണ്‍സ്. അടുത്ത പന്തില്‍ റണ്ണില്ല. പിന്നീടുള്ള മൂന്ന് പന്തുകളില്‍ ഷമി അഫ്ഗാന്‍റെ അട്ടിമറി സ്വപ്നം തകര്‍ത്തു. മൂന്നാം പന്തില്‍ തകര്‍ത്തടിച്ച മുഹമ്മദ് നബിയെ ലോംഗ് ഓണില്‍ ഹാര്‍ദ്ദികിന്‍റെ കൈകളിലെത്തിച്ച ഷമിഅടുത്ത പന്തില്‍ അഫ്താബ് ആലത്തെ ബൗള്‍ഡാക്കി അഞ്ചാം പന്തില്‍ മുജീബ് ഉര്‍ റഹ്മാന്‍റെ പ്രതിരോധം തകര്‍ത്ത് ഷമി ഹാട്രിക്കും ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കി. അവസാന ഓവറിൽ ഇന്ത്യക്ക് 11 റൺസ് ജയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക