ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്ന മത്സരത്തില്‍ ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല.

ചെന്നൈ: ഐപിഎല്ലിലെ പ്ലേ ഓഫ് ബെര്‍ത്ത് തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പൊരുതാവുന്ന സ്കോര്‍. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്ന മത്സരത്തില്‍ ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമിൻസ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

വെടിക്കെട്ട് തുടക്കം

ടോസ് ജയിച്ച് ക്രീസിലിറങ്ങിയ ചെന്നൈക്ക് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് നല്‍കിയത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സഞ്ജുവിന്‍റെ സിക്സിന്‍റെയും രണ്ട് ബൗണ്ടറികളുടെയും മികവില്‍ ചെന്നൈ 15 റണ്‍സടിച്ചു. പ്രഫുല്‍ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടിയതോടെ രണ്ടോവറില്‍ ചെന്നൈ 27 റണ്‍സിലെത്തി. എന്നാല്‍ പാറ്റ് കമിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ കളി മാറി. ആദ്യം സഞ്ജുവിനെ(13 പന്തില്‍ 27) മടക്കിയ കമിന്‍സിനെ ഉര്‍വില്‍ പട്ടേല്‍ രണ്ട് തവണ സിക്സിന് പറത്തിയെങ്കിലും തന്‍റെ രണ്ടാം ഓവറില്‍ ഊര്‍വില്‍ പട്ടേലിനെയും കമിന്‍സ് മടക്കി. ഇതോടെ പവര്‍ പ്ലേയില്‍ ചെന്നൈ 57-2 ല്‍ ഒതുങ്ങി.

Scroll to load tweet…

റുതുരാജ് താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ കാര്‍ത്തിക് ശര്‍മയുടെ പോരാട്ടവീര്യമാണ് ചെന്നൈയെ 100 കടത്തിയത്. പത്താം ഓവറില്‍ സ്കോര്‍ 90ല്‍ നില്‍ക്കെ കാര്‍ത്തിക് ശര്‍മയും പിന്നാലെ റുതുരാജും മടങ്ങിയതോടെ പന്ത്രണ്ടാം ഓവറില്‍ 100-4 എന്ന സ്കോറില്‍ പതറിയ ചെന്നൈയെ ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബെയും ചേര്‍ന്നുള്ള 59 റണ്‍സ് കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. എന്നാല്‍ അവസാന രണ്ടോവറില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ബ്രെവിസിനെ പതിനെട്ടാം ഓവറില്‍ മടക്കിയ ഇഷാന്‍ മലിംഗയും പത്തൊമ്പതാം ഓവറില്‍ ശിവം ദുബെയെ മടക്കിയ സാക്കിബ് ഹൊസൈനും ചെന്നൈ 200 കടക്കുന്നത് തടഞ്ഞു.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക