ടീം ഇന്ത്യ പ്രതാപകാലത്തെ ഓസീസ് ടീമിനെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍

By Web TeamFirst Published Sep 7, 2021, 7:54 PM IST
Highlights

മുമ്പ് സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്‍റെയും ഓസീസ് ടീമിലാണ് ഈ ഗുണം കണ്ടിട്ടുള്ളത്. വിരാട് കോലിയുടെ ഇന്ത്യന്‍ ടീമും അതേ വഴിയാണ്. ഈ ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് നല്ല പരിചയമുണ്ട്. അതുകൊണ്ടുതന്നെ അവസാന ദിവസം എതിരാളികളെ അതിസമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട് അവര്‍ അടിയറവ് പറയിക്കും.

ഓവല്‍: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്‍റെയും കാലത്തെ ഓസ്ട്രേലിയന്‍ ടീമിനോട് താരതമ്യം ചെയ്ത് മുന്‍ ഇംഗ്ലീഷ് പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. അഞ്ചാം ദിന പോരാട്ടത്തില്‍ വോയുടെയും പോണ്ടിംഗിന്‍റെയും ഓസീസ് എങ്ങനെയാണോ എതിരാളികളെ തകര്‍ത്തിരുന്നത് അതുപോലെ തകര്‍ക്കാന്‍ ഈ ഇന്ത്യന്‍ ടീമിനുമാവുമെന്ന് ഹാര്‍മിസണ്‍ പറഞ്ഞു.

അഞ്ചാം ദിവസത്തെ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ഇന്ത്യന്‍ ടീം നിങ്ങളെ കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. അഞ്ച് ദിവസത്തെ കളി നിങ്ങളെ തളര്‍ത്തിയിട്ടുണ്ടാവും. എന്നാല്‍ ഐപിഎല്ലിലേതുപോലുള്ള സമ്മര്‍ദ്ദഘട്ടങ്ങള്‍ അതീജീവിച്ചെത്തുന്ന ഈ ഇന്ത്യന്‍ ടീം അംഗങ്ങള്‍ അവസാന ദിവസം നിങ്ങളെ അടിമുടി തകര്‍ത്തുകളയും.

മുമ്പ് സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്‍റെയും ഓസീസ് ടീമിലാണ് ഈ ഗുണം കണ്ടിട്ടുള്ളത്. വിരാട് കോലിയുടെ ഇന്ത്യന്‍ ടീമും അതേ വഴിയാണ്. ഈ ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് നല്ല പരിചയമുണ്ട്. അതുകൊണ്ടുതന്നെ അവസാന ദിവസം എതിരാളികളെ അതിസമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട് അവര്‍ അടിയറവ് പറയിക്കും.

ഇംഗ്ലണ്ട് ടീമിലാകട്ടെ ഓരോ താരങ്ങളും അവരുടെ സ്ഥാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഓവല്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ആരെങ്കിലും പിടിച്ചു നിന്ന് ഒരു സെഞ്ചുറി നേടിയിരുന്നെങ്കില‍്‍ ഇംഗ്ലണ്ടിന് മികച്ചൊരു ലീഡ് ലഭിക്കുമായിരുന്നു. ഈ ഇംഗ്ലണ്ട് ടീമില്‍ ബാറ്റിംഗില്‍ ജോ റൂട്ടും ബൗളിംഗില്‍ ജെയിംസ് ആന്‍ഡേഴ്സണുമൊഴികെ ഉള്ളവരെല്ലാം അവരവരുടെ കരിയറും ടീമിലെ സ്ഥാനവും നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

അതുകൊണ്ടുതന്നെ അവരാരും സാഹചര്യം മനസിലാക്കി കളിക്കാന്‍ തയാറാവുന്നില്ല. ഈ ടീമിലെ എത്രപേര്‍ക്ക് കണ്ണാടി നോക്കി ഇംഗ്ലണ്ട് ജേഴ്സി ഞാന്‍ നേടിയെടുത്തതാണ് അത് നിലനിര്‍ത്താനുള്ള പ്രകടനം താന്‍ പുറത്തെടുക്കുന്നുണ്ടെന്ന് പറയാനാവുമെന്നും ഹാര്‍മിസണ്‍ ചോദിച്ചു. ഓവല്‍ ടെസ്റ്റില്‍ 157 റണ്‍സ് ജയം കുറിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona.

click me!