
ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാളെ നടക്കും. ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. ആദ്യ രണ്ട് ഏകദിനങ്ങളിലെ ബാറ്റിംഗ് പരീക്ഷണം അവസാനിപ്പിച്ച് ഇന്ത്യ യഥാര്‍ത്ഥ ഇലവനുമായി നാളെ ഇറങ്ങുമോ അതോ പരീക്ഷണം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ക്യാപ്റ്റനായി രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും മൂന്നാം ഏകദിനത്തില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. രോഹിത് തിരിച്ചെത്തിയാല്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് നാളെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. മൂന്നാം നമ്പറില്‍ വിരാട് കോലിയും കിഷന് വിശ്രമം അനുവദിച്ചാല്‍ സഞ്ജു സാംസണ്‍ നാലാം നമ്പറിലും ബാറ്റിംഗിനെത്തും.
തോറ്റാല്‍ ലോകകപ്പിന് യോഗ്യത നേടാത്ത വിന്‍ഡീസിന് മുമ്പില്‍ ഏകദിന പരമ്പര നഷ്ടമായെന്ന നാണക്കേട് പേറേണ്ടിവരുമെന്നതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ മുതിരില്ലെന്നാണ് കരുതുന്നത്. സൂര്യകുമാര്‍ യാദവിന് അവസാന അവസരമെന്ന നിലയില്‍ മൂന്നാം ഏകദിനത്തിലും പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയേക്കും. ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ അക്സര്‍ പട്ടേലാവും രവീന്ദ്ര ജഡേജയുടെ സ്ഥാനത്ത് ടീമിലെത്തുക എന്നാണ് കരുതുന്നത്.
ഷാര്‍ദ്ദുല്‍ താക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമില്‍ തുടരും. കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. മുകേഷ് കുമാറും ഉമ്രാന്‍ മാലിക്കുമായിരിക്കും ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍. ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ പിച്ചും സ്പിന്നിനെ തുണക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ താക്കൂറിനോ മുകേഷിനോ പകരം കുല്‍ദീപ് യാദവ് ടീമില്‍ തുടരാനും സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!