
മുംബൈ: പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതിയില്‍ മാറ്റം. ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വേദി അഹമ്മദാബാദ് ആയി തുടരും. ലോകകപ്പിലെ മറ്റ് ചില മത്സരങ്ങളുടെ തിയതിയും മാറും. പുതുക്കിയ മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും എന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ഇന്ത്യ- പാക് മത്സരം. ഒക്ടോബര്‍ 15ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അയല്‍ക്കാരുടെ പോരാട്ടം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് അന്നേദിനം എന്നതിനാല്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതോടെ മത്സര തിയതി മാറ്റാന്‍ ഐസിസിയും ബിസിസിഐയും നിര്‍ബന്ധിതമാവുകയായിരുന്നു. ഇത് അനുസരിച്ചാണ് ഏറ്റവും കൂടുതല്‍ ആരാധകരെത്തുന്ന മത്സരം ഒരു ദിവസം മുമ്പേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മത്സരങ്ങള്‍ അടുത്തടുത്ത് വരുന്നതിനാല്‍ തിയതി മാറ്റം ആവശ്യമാണെന്ന് ചില ബോര്‍ഡുകള്‍ ബിസിസിഐ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കൂടുതല്‍ കളികളുടെ പുതുക്കിയ മത്സരക്രമം പ്രഖ്യാപിക്കാനിടയുണ്ട്. ഇന്ത്യ- പാക് മത്സരത്തിന്‍റെ തിയതി മാറ്റിയത് ഇതിനകം ഹോട്ടല്‍ മുറികളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്‌ത ആരാധകരെ പ്രതികൂലമായി ബാധിക്കും.
ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന ഇതുവരെ ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് പത്താം തിയതി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാകും എന്നാണ് പ്രതീക്ഷ.
Read more: ഇന്ത്യ- പാക് മത്സരം മാത്രമല്ല; ഏകദിന ലോകകപ്പ് മത്സരക്രമം അടിമുടി മാറിയേക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!