
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ടീം ബാറ്റിംഗ് ഓര്‍ഡറില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സെലക്ടര്‍ സാബാ കരീം. വിശ്രമം നല്‍കാനായിരുന്നെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും പകരം യുവതാരങ്ങളെ ടീമിലെടുക്കാമായിരുന്നില്ലെ എന്ന് കരീം ജിയോ സിനിമയിലെ ചര്‍ച്ചക്കിടെ ചോദിച്ചു.
തുടര്‍ച്ചയായി ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നതും കളിക്കാരെ മാറി മാറി പരീക്ഷിക്കുന്നതും ആശയക്കുഴപ്പം കൂട്ടാനെ ഉപകരിക്കു. അത് ലോകകപ്പിനുള്ള തയാറെടുപ്പുകളെയും പ്രതികൂലമായി ബാധിക്കും. ലോകകപ്പില്‍ കളിക്കാനിടയുള്ള താരങ്ങളെ അവരുടെ സ്ഥിരം നമ്പറുകളില്‍ കളിപ്പിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. നാലാം നമ്പറില്‍ ആരെയാണ് ഇന്ത്യ കണ്ടുവെച്ചിരിക്കുന്നത്. ശ്രേയസ് അയ്യരിനെയാണോ, അതോ സൂര്യകുമാറോ ഇഷാന്‍ കിഷനോ, സഞ്ജു സാംസണോ ആണോ. ആരായിരുന്നാലും അവരെ ആ സ്ഥാനത്ത് കളിപ്പിക്കനാണ് ശ്രമിക്കേണ്ടത്. ശ്രേയസ് തിരിച്ചെത്തിയാലും മികച്ച പ്രകടനത്തിലെത്താന്‍ സമയം നല്‍കേണ്ടിവരും.
ആദ്യം ബാറ്റ് ചെയ്യുക എന്നതായിരുന്നു ഇന്ത്യയുടെ മുന്നിലെ മറ്റൊരു വെല്ലുവിളി. അത് രണ്ടാം ഏകദിനത്തില്‍ സാധ്യമായി. ഈ സാഹചര്യത്തിലെങ്കിലും ശരിയായ ബാറ്റിംഗ് ഓര്‍ഡറില്‍ കളിച്ചിരുന്നെങ്കില്‍ ഗുണകരമായേനെ. വിരാട് കോലിയെയും രോഹിത് ശര്‍മയെയും കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവരെ ടീമിലെടുത്തത്. അവര്‍ക്ക് പകരം പുതുമുഖങ്ങളെ ആരെയെങ്കിലും ടീമിലെടുക്കാമായിരുന്നു. ലോകകപ്പ് ഇങ്ങ് അടുത്തെത്തി. അതിനാല്‍ അവര്‍ക്ക് വിശ്രമം നല്‍കേമ്ട കാര്യമില്ലായിരുന്നുവെന്നും സാബാ കരീം പറഞ്ഞു.
കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയോട് ഉപമിച്ച് സൂര്യകുമാര്‍ യാദവ്, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍-വീഡിയോ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്. കോലി ബാറ്റിംഗിന് ഇറങ്ങിയതുമില്ല. രണ്ടാം ഏകദിനത്തിലാകട്ടെ കോലിക്കും രോഹിത്തിനും വിശ്രമം അനുവദിക്കുകയും ചെയ്തു. ഒരു മത്സരം കൂടി മാത്രമാണ് ഏകദിന പരമ്പരയില്‍ അവേശേഷിക്കുന്നത്. ഏകദിന പരമ്പരക്കുശേഷം നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത്തും കോലിയും കളിക്കുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!