
മുംബൈ: ഐപിഎല്‍ 2021 സീസണിനായി മുംബൈയിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങള്‍ പരിശീലനം തുടങ്ങി. ക്യാപ്റ്റൻ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് സൂപ്പർ കിംഗ്സിന്റെ ഒരുക്കം.
ചെന്നൈ രണ്ടുംകല്‍പിച്ച്
നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയ ആശ്വാസത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾ. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന ചേതേശ്വർ പുജാര, രാജസ്ഥാൻ റോയൽസിൽ നിന്നെത്തിയ റോബിൻ ഉത്തപ്പ, പഞ്ചാബ് കിംഗ്സിൽ നിന്നെത്തിയ സ്‌പിന്നർ കെ ഗൗതം എന്നിവർക്ക് സൂപ്പർ കിംഗ്സിനൊപ്പം ആദ്യ പരിശീലന സെഷനാണിത്.
സിഎസ്‌കെയുടെ 'തല' ധോണിയാണ് പരിശീലന ക്യാമ്പിലും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണിലെ വമ്പൻ തിരിച്ചടിയിൽ നിന്ന് കരകയറുകയാണ് സൂപ്പർ കിംഗ്സിന്റെ ലക്ഷ്യം. ടീമിൽ കാര്യമായ അഴിച്ചുപണി നടത്താത്ത സംഘമാണ് സൂപ്പർ കിംഗ്സ്. ഇടവേളയ്‌ക്ക് ശേഷം 'ചിന്നത്തല' സുരേഷ് റെയ്ന തിരിച്ചെത്തുമ്പോൾ ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായ്ഡു, ഡ്വൊയ്‌ൻ ബ്രാവോ, സാം കറന്‍, രവീന്ദ്ര ജഡേജ, റുതുരാദ് ദെയ്‌ക്‌വാദ്, മലയാളി പേസർ കെ എം ആസിഫ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്ക് ശേഷം ഇംഗ്ലീഷ് ഓൾറൗണ്ടർമാരായ സാം കറനും മോയീൻ അലിയും മുംബൈയിൽ ടീമിനൊപ്പം ചേർന്നു. ഏപ്രിൽ പത്തിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.
മുംബൈയും തയ്യാറെടുപ്പ് തുടങ്ങി
ഐപിഎൽ പതിനാലാം സീസണിനായി മുംബൈ ഇന്ത്യൻസും ഒരുക്കം തുടങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾ ക്യാമ്പിലെത്തി. ഹാട്രിക് വിജയത്തോടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിന് ഒരുങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയക്ക് ശേഷം വിശ്രമം പോലുമില്ലാതെ നായകൻ രോഹിത് ശര്‍മ്മയും പാണ്ഡ്യ സഹോദരൻമാരും സൂര്യകുമാർ യാദവും ടീമിനൊപ്പം ചേർന്നു. ഇന്ത്യൻ ടീമിലെ മികച്ച പ്രകടനത്തോടെയാണ് സൂര്യകുമാറും ഹർദിക്കും ക്രുനാലും എത്തിയിരിക്കുന്നത്.
കോച്ച് മഹേല ജയവർധനെ ഉൾപ്പടെയുള്ളവർ നേരത്തെ ക്യാമ്പിലെത്തിയിരുന്നു. ഇഷാൻ കിഷൻ, ക്വിന്റൺ ഡി കോക്ക്, കീറോൺ പൊള്ളാർഡ്, ജസ്പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട് തുടങ്ങിയ പ്രധാന താരങ്ങളെ മുംബൈ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഒപ്പം അർജുൻ ടെൻഡുൽക്കർ, സീനിയർ താരം പിയൂഷ് ചൗള തുടങ്ങിയവരെ ടീമിലെത്തിക്കുകയും ചെയ്‌തു. ചെന്നൈ സൂപ്പർ കിംഗ്സിനെപ്പോലെ പുതിയ ജഴ്സിയിലാണ് മുംബൈ ഇന്ത്യൻസും പതിനാലാം സീസണ് ഇറങ്ങുക.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ജയം; റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!