IPL 2022: 'ആടിനെ അറക്കാന്‍ വിടുന്നതുപോലെ', വില്യംസണിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ ആകാശ് ചോപ്ര

By Gopalakrishnan CFirst Published May 16, 2022, 6:32 PM IST
Highlights

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന വില്യംസണില്‍ നിന്ന് ഒരേ അബദ്ധം രണ്ടുതവണ ആവര്‍ത്തിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ല. പ്രത്യേകിച്ച് റസലിനെപ്പോലൊരു ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ അവസാന ഓവര്‍ എറിയാന്‍ സ്പിന്നറെ അയക്കുന്നത് ആടിനെ അറവുശാലയിലേക്ക് അറക്കാന്‍ വിടുന്നതുപോലെയാണ്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) തോറ്റ് തുടങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പിന്നീട് പേസര്‍മാരുടെ മികവില്‍ തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അത്ഭുത ടീമായി. എന്നാല്‍ അവസാനം കളിച്ച അഞ്ച് കളികളും തോറ്റ ഹൈദരാബാദിന് പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ(Kane Williamson) മോശം ഫോമിന് പുറമെ നായകനെന്ന നിലയില്‍ ടീമിനായി വില്യംസണ് ഒന്നും ചെയ്യാനായില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.

ബാറ്റിംഗില്‍ നിരാശപ്പെടുത്തിയതിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ വില്യംസണിന്‍റെ പ്രകടനവും വിലയിരുത്തപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍  ആന്ദ്രെ റസല്‍ ക്രീസിലുളളപ്പോള്‍ അവസാന ഓവര്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് നല്‍കാനുള്ള വില്യംസണിന്‍റെ തീരുമാനം വലിയ അബദ്ധമായി പോയി. ഇത് രണ്ടാം തവണയാണ് വില്യംസണ്‍ അവസാന ഓവര്‍ സ്പിന്നര്‍ക്ക് നല്‍കി പരീക്ഷിക്കുന്നത്. കൊല്‍ക്കത്തക്കെതിരെ മുമ്പ് ജഗദീഷ് സുചിത്തിനാണ് വില്യംസണ്‍ അവസാന ഓവര്‍ നല്‍കിയത്.

സൈമണ്ട്‌സ് പണത്തിനും പ്രശസ്തിക്കും വേണ്ടി ഒരിക്കലും കളിച്ചിട്ടില്ല; ഓര്‍മ്മക്കുറിപ്പുമായി ലീ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന വില്യംസണില്‍ നിന്ന് ഒരേ അബദ്ധം രണ്ടുതവണ ആവര്‍ത്തിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ല. പ്രത്യേകിച്ച് റസലിനെപ്പോലൊരു ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ അവസാന ഓവര്‍ എറിയാന്‍ സ്പിന്നറെ അയക്കുന്നത് ആടിനെ അറവുശാലയിലേക്ക് അറക്കാന്‍ വിടുന്നതുപോലെയാണ്. അവിടെയെത്തിയാല്‍ ആടിനെ തീര്‍ച്ചയായും അറക്കുമെന്നുറപ്പാണ്.

ഇതിന് മുമ്പ് കൊല്‍ക്കത്തയുമായി കളിച്ചപ്പോള്‍ റസലിനെതിരെ സുചിത്താണ് അവസാന ഓവര്‍ എറിഞ്ഞത്. രണ്ട് സിക്സും ബൗണ്ടറിയും നേടിയ റസല്‍ കൊല്‍ക്കത്തയെ 175ല്‍ എത്തിച്ചു. എന്നാല്‍ അന്ന് ജയിക്കാനായെങ്കില്‍ ഇത്തവണ റസലിന്‍റെ ബൗളിംഗിന് മുന്നിലും ഹൈദരാബാദ് മുട്ടുകുത്തി.178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റസലിന്‍റെ പ്രകടനത്തിന് മുന്നില്‍ പതറിയപ്പോള്‍ 54 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങി.

രോഹിത്തിന്‍റെയും കോലിയുടേയും മോശം ഫോം; വിമര്‍ശകരെ തള്ളുന്ന മറുപടിയുമായി സൗരവ് ഗാംഗുലി

ബാറ്ററെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തി വില്യംസണ്‍ 12 മത്സരങ്ങളില്‍ നിന്ന് 18.91 ശരാശരിയില്‍ 208 റണ്‍സ് മാത്രമാണ് നേടിയത്. പ്രഹരശേഷിയാകട്ടെ 92.85 മാത്രവും. ഈ സീസണിലെ ബാറ്ററുടെ ഏറ്റവും മോശം പ്രഹരശേഷിയാണിത്.

click me!