
ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന് മികച്ച തുടക്കം. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് പഞ്ചാബ് നേടിയത്. പ്രിയാൻഷ് ആര്യ (1), ജോഷ് ഇംഗ്ലിസ് (30) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പ്രതീക്ഷിച്ച തുടക്കം നല്‍കാൻ ഓപ്പണിങ് സംഖ്യത്തിന് സാധിച്ചില്ല. ആദ്യ ഓവറില്‍ തന്നെ പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. നാല് പന്തില്‍ ഒരു റണ്‍സെടുത്ത പ്രിയാൻഷ് ആകാശ് സിങ്ങിന്റെ ബൗളിങ്ങിന് മുന്നിലാണ് വീണത്. ഡീപ് തേര്‍ഡില്‍ മായങ്ക് യാദവിന്റെ കൈകളിലായിരുന്നു പ്രിയാൻഷിന്റെ ഇന്നിങ്സ് അവസാനിച്ചത്.
മൂന്നാമനായി ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസ് ആകാശിനെ ബൗണ്ടറി പായിച്ച് തുടങ്ങി. രണ്ടാം ഓവറിനെത്തിയ മായങ്ക് യാദവിനെ തുടര്‍ച്ചയായി മൂന്നുതവണ അതിര്‍ത്തി കടത്തിയാണ് താരം സ്വീകരിച്ചത്. സ്ക്വര്‍ ലെഗിനും മിഡ് വിക്കറ്റിനും ഡീപ് മിഡ് വിക്കറ്റിനും മുകളിലൂടെയായിരുന്നു ഇംഗ്ലിസിന്റെ സിക്സറുകള്‍. പവര്‍പ്ലേയുടെ രണ്ടാം ഓവറില്‍ 20 റണ്‍സ് പഞ്ചാബ് നേടി.
മായങ്കിന്റെ ഓവറുണ്ടാക്കിയ ക്ഷതം മൂന്നാം ഓവറില്‍ ആകാശ് നികത്തുകയായിരുന്നു. മൂന്നാം ഓവറില്‍ പ്രഭ്‌സിമ്രനും ഇംഗ്ലിസിനും നേടാനായത് കേവലം രണ്ട് റണ്‍സ് മാത്രം. മായങ്കിനെ വീണ്ടും ലക്ഷ്യം വെച്ചാണ് പഞ്ചാബ് ബാറ്റര്‍മാര്‍ തുടര്‍ന്നത്. ഇത്തവണ ഇംഗ്ലിസിന് പകരം പ്രഭ്‌സിമ്രനായിരുന്നു മായങ്കിന്റെ വില്ലാനായി മാറിയത്.
രണ്ട് സിക്സും ഒരു ഫോറുമടക്കം 16 റണ്‍സ് ഓവറില്‍ വന്നു. പവര്‍പ്ലേയിലെ രണ്ട് ഓവറുകളില്‍ മാത്രം മായങ്ക് വിട്ടുകൊടുത്തത് 36 റണ്‍സായിരുന്നു. തന്റെ മൂന്നാം ഓവറെറിയാനെത്തിയ ആകാശിനേയും ഇംഗ്ലിസ് ലോങ് ഓഫിന് മുകളിലൂടെ കടത്തി. എന്നാല്‍, അടുത്ത പന്തില്‍ ഇംഗ്ലിസിനെ മില്ലറിന്റെ കൈകളില്‍ ആകാശെത്തിച്ചു.
14 പന്തില്‍ 30 റണ്‍സെടുത്താണ് ഇംഗ്ലിസ് മടങ്ങിയത്. നാല് സിക്സും ഒരു ഫോറും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ബൗണ്ടറിയോടെയായിരുന്നു നായകൻ ശ്രേയസ് അയ്യരും ആരംഭിച്ചത്. അഞ്ചാം ഓവറില്‍ 12 റണ്‍സാണ് പഞ്ചാബ് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആവേശ് ഖാൻ പ്രഭ്‌സിമ്രാനെ പുറത്താക്കാൻ അവസരം സൃഷ്ടിച്ചെങ്കിലും നിക്കോളാസ് പൂരാൻ ക്യാച്ച് പാഴാക്കി. 10 റണ്‍സാണ് ആവേശിന്റെ ഓവറില്‍ പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!