
ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ആരാധകരെ ആശങ്കയിലാക്കി ചെന്നൈയിലെ കാലാവസ്ഥ. രാവിലെ മുതല്‍ മൂടിക്കെട്ടി അന്തരീക്ഷമാണ് ചെന്നൈയില്‍. മത്സരസമയത്ത് മഴ പെയ്യുമെന്ന് പ്രവചനമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ മത്സരസമയത്ത് അപ്രതീക്ഷിത മഴ പെയ്യാനും സാധ്യതയുണ്ട്.
ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി പെയ്ത മഴമൂലം കൊല്‍ക്കത്തയുടെ പരിശീലന സെഷന്‍ മഴമൂലം പകുതിയില്‍ ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ കളിക്കാര്‍ ഇന്‍ഡോര്‍ പരിശീലനത്തിലേക്ക് മടങ്ങി.
മത്സരം തുടങ്ങുന്ന രാത്രി 7.30ന് മഴ പെയ്യാന്‍ അഞ്ച് ശതമാനം സാധ്യതയാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. 9.30 ഓടെ ഇത് എട്ട് ശതമാനമാണ്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും പകല്‍ സമയത്ത് ആകാശം മേഘാവൃതമായിരിക്കുന്ന വൈകിട്ടോടെ പൂര്‍ണമായും മേഘാവൃതമാകുമെന്നും ആണ് പ്രവചനം. മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലാകും മത്സരം നടക്കുക എന്നാണ് കരുതുന്നത്. ഇതോടെ ടോസ് നിര്‍ണായകമാകും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മഴ മുടക്കിയാലും മത്സരം നാളെ നടക്കും. ഇന്ന് എവിടെവെച്ച് മത്സരം നിര്‍ത്തിവെക്കുന്നുവോ അവിടെ മുതലായിരിക്കും നാളെ മത്സരം വീണ്ടും പുനരാരാംഭിക്കുക. എന്നാല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാന്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തും സാധ്യമായില്ലെങ്കില്‍ മാത്രമെ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഗുജറാത്തും ചെന്നൈയും തമ്മില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!