
മുംബൈ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് മിനി താരലേലത്തിൽ കോടികൾ വാരിയെറിയാൻ കഴിയുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികകൾ പുറത്ത വന്നതോടെ കെകെആറിന്‍റെ പേഴ്സിൽ ബാക്കി ആയത് 64.3 കോടി രൂപയാണ്. 13 സ്ലോട്ടുകളാണ് ടീമിൽ ബാക്കിയുള്ളത്. 23.75 കോടിയുടെ വെങ്കിടേഷ് അയ്യര്‍, 12 കോടിയുടെ ആന്ദ്രേ റസല്‍ എന്നിവരെ ഒഴിവാക്കിയതോടെയാണ് കെകെആര്‍ പേഴ്സിൽ വൻ തുക എത്തിയത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ 43.4 കോടി പേഴ്സിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് രണ്ടാമത്. ഹൈദരാബാദ് 25.5 കോടി, ലഖ്നൗ 22.9 കോടി, ഡല്‍ഹി 21.8 കോടി, ആര്‍സിബി 16.4 കോടി, രാജസ്ഥാൻ 16.05 കോടി, ഗുജറാത്ത് 12.9 കോടി, പഞ്ചാബ് 11.5 കോടി എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയായ തുക. പ്രധാന താരങ്ങളെ എല്ലാം നിലനിര്‍ത്തിയ മുംബൈയ്ക്ക് 2.75 കോടി മാത്രമേ പഴ്സിൽ ബാക്കി ആയുള്ളൂ.
എം എസ് ധോണി, റുതുരാജ് ഗെയ്കവാദ്, ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അന്‍ഷൂല്‍ കാംബോജ്, ഉര്‍വില്‍ പട്ടേല്‍, നതാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, ജാമി ഓവര്‍ടോണ്‍, ഗുര്‍ജന്‍പ്രീത് സിംഗ്, ആയുഷ് മാത്രെ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. ഇക്കൂട്ടത്തിലേക്ക് സഞ്ജു സാംസണ്‍ കൂടെ വരും.
മുംബൈയ്ക്ക് വേണ്ടത് അഞ്ച് താരങ്ങളെ
അഞ്ച് താരങ്ങളെയാണ് ഇനി മുംബൈക്ക് വേണ്ടത്. അതിലൊന്ന് ഓവര്‍സീസ് സ്ലോട്ടാണ്. നേരത്തെ ഷെഫാനെ റുതര്‍ഫോര്‍ഡ്, ഷാര്‍ദുല്‍ താക്കൂല്‍, മായങ്ക് മര്‍കണ്ഡെ എന്നിവരെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുമ്ര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം തുടരും.