
ലണ്ടൻ: അയര്‍ലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണിന്‍റെ ബാറ്റിംഗിലെ വലിയ പിഴവ് ചൂണ്ടിക്കാട്ടി മുന്‍ താരം ഇര്‍ഫാന്‍ പത്താൻ. ടീം മാനേജ്‌മെന്‍റ് ഇപ്പോഴും സഞ്ജുവിന് പിന്തുണ നൽകുന്നുണ്ടെങ്കിലും, തുടര്‍ച്ചയായി സഞ്ജു പരാജയപ്പെടുന്ന പശ്ചാത്തലത്തില്‍ വൈഭവ് സൂര്യവംശിയെ കളിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഏറിവരുന്ന പശ്ചാത്തലത്തിലാണ് ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം. അവസാന മൂന്ന് ഇന്നിങ്സുകളിൽ അയർലൻഡിനെതിരെ 5, 0, ഇംഗ്ലണ്ടിനെതിരെ 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം.
ബൗളർമാർ എപ്പോഴും സഞ്ജു സാംസണെതിരെ പന്ത് ശരീരത്തില്‍ നിന്നും പുറത്തേക്ക് എറിയാനാണ് ശ്രമിക്കുന്നതെന്ന് ഇര്‍ഫാന്‍ പത്താൻ ജിയോ ഹോട്സ്റ്റാറില്‍ പറഞ്ഞു. പന്ത് കാര്യമായി സ്വിങ് ചെയ്തില്ലെങ്കിൽ പോലും ഓഫ്-സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകളെറിഞ്ഞ് കൃത്യമായ ലൈൻ അവർ നിലനിർത്തുന്നു. സഞ്ജു ക്ലോസ്ഡ് ബാറ്റ് ഫേസുമായാണ് എപ്പോഴും ക്രീസില്‍ നില്‍ക്കന്നത്. ബാറ്റ് ഫേസ് ക്ലോസ്ഡ് ആയിരിക്കുമ്പോൾ ഓഫ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചാൽ, ചിലപ്പോഴൊക്കെ ബാറ്റ് കൃത്യമല്ലാത്ത രീതിയിൽ തുറന്നുപോകും. ഇത് വിക്കറ്റ് വീഴാൻ കാരണമാകുന്നുവെന്ന് പത്താൻ ചൂണ്ടിക്കാട്ടി.
അയർലൻഡിനെതിരായ ആദ്യ ടി20യിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പന്ത് ഇൻസൈഡ് എഡ്ജായി സഞ്ജു ബൗൾഡായിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാകട്ടെ, ഓഫ് സ്റ്റംപിന് പുറത്തുപോയ വന്ന പന്തിൽ ഷോട്ടിന് ശ്രമിച്ച് ഷോര്‍ട്ട് തേർഡ് മാനിൽ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. സഞ്ജു തുടർച്ചയായി പരാജയപ്പെടുമ്പോൾ ഇന്ത്യൻ ടീമിലേക്ക് കൗമാര താരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് ടൂർണമെന്‍റിലെ മികച്ച താരമായി മാറിയത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ, ടീമിലെ സ്ഥാനം തന്നെ അപകടത്തിലാകുമെന്ന സൂചനയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!