
മുംബൈ:ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍. ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകളില്‍ യുവതാരങ്ങളെ പരീക്ഷിച്ച സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിരവധി സാധ്യതകളുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പിലെ ഇന്ത്യയുടെ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശിക്കുകാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ റിഷഭ് പന്തില്ലാത്ത ടീമാണ് ഇര്‍ഫാന്‍ പത്താന്‍ തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഒരേ രീതിയില്‍ പുറത്തായ പന്ത് തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് പത്താന്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
ടി20 ഫോർമാറ്റില്‍ റിഷഭ് പന്ത് തുടർന്നും കാണും; ശക്തമായി പിന്തുണച്ച് ദ്രാവിഡ്
കാര്‍ത്തിക്കിനെപ്പോലെ വൈവിധ്യമുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള അപൂര്‍വം കളിക്കാരെയുള്ളൂവെന്ന് പത്താന്‍ പറഞ്ഞു. സ്പിന്നും പേസും ഒരുപോലെ കളിക്കുന്ന കാര്‍ത്തിക്കിന് ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാകമെന്നും അതുകൊണ്ട് തന്നെ പന്തിനെക്കാള്‍ മുന്‍തൂക്കം കാര്‍ത്തിക്കിന് നല്‍കണമെന്നും പത്താന്‍ പറഞ്ഞു.
കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് പത്താന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരും പത്താന്‍റെ ലോകകപ്പ് ടീമിലുണ്ട്. രവീന്ദ്ര ജഡേജയാണ് ഓള്‍ റൗണ്ടറായി എത്തുന്നത്. ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് പത്താന്‍ തെരഞ്ഞെടുത്ത ലോകകപ്പിലെ അന്തിമ ഇലവനിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!