
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സര്‍ഫറാസ് ഖാനെ പരിഗണിക്കാതിരിക്കാന്‍ കാരണം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ചേതന്‍ ശര്‍മക്കുനേരെയുള്ള മോശം പെരുമാറ്റമാണെന്ന വാര്‍ത്തകള്‍ തള്ളി പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരിയില്‍ ദില്ലിയില്‍ നടന്ന രഞ്ജി മത്സരത്തില്‍ ഡല്‍ഹിക്കെതരെ സെഞ്ചുറി നേടിയശേഷം സര്‍ഫറാസ് ബൗണ്ടറിക്ക് പുറത്തു നില്‍ക്കുകായിരുന്ന ഇന്ത്യന്‍ ടീം മുഖ്യ സെലക്ടറായിരുന്ന ചേതന്‍ ശര്‍മക്കുനേരെ വിരലുയര്‍ത്തി സെഞ്ചുറി ആഘോഷിച്ചതാണ് ടീമിലേക്ക് പരിഗണിക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ആ മത്സരം കാണാന്‍ ചേതന്‍ ശര്‍മ വന്നിട്ട് പോലും ഉണ്ടായിരുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലെ മറ്റൊരു സെലക്ടറായ സലീല്‍ അങ്കോളയാണ് ആ മത്സരം കാണാനുണ്ടായിരുന്നതെന്നും സര്‍ഫറാസ് സെഞ്ചുറി ആഘോഷം നടത്തി വിരല്‍ ചൂണ്ടിയത് ഡ്രസ്സിംഗ് റൂമിലെ സഹതാരങ്ങളോട് ആയിരുന്നുവെന്നും സര്‍ഫറാസിന് അടുപ്പമുള്ളവരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടീമിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റി നേടിയ സെഞ്ചുറി ആയതിനാലാണ് ടീം അംഗങ്ങളെ നോക്കി അങ്ങനെ ആഘോഷിച്ചത്. സ്വന്തം ഡ്രസ്സിംഗ് റൂമിന് നേരെ നോക്കി ആഘോഷിക്കുന്നത് തെറ്റാണോ എന്നും സര്‍ഫറാസിനോട് അടുപ്പമുള്ളവര്‍ ചോദിച്ചു.
സര്‍ഫറാസിനെ ചന്ദ്രകാന്ത് പണ്ഡിറ്റും ശകാരിച്ചു
അതേസമയം, സര്‍ഫറാസിന്‍റെ അറ്റിറ്റ്യൂഡില്‍ മുന്‍ മധ്യപ്രദേശ് പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ് അതൃത്പതനായിരുന്നുവെന്നും അദ്ദേഹം സര്‍ഫറാസിനെ ശകാരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ തള്ളി. ചന്ദ്രകാന്ത് പണ്ഡിറ്റിന് സര്‍ഫറാസിനെ 14 വയസുമുതല്‍ അറിയാമെന്നും സര്‍ഫറാസിനെ മകനെ പോലെയാണ് അദ്ദേഹം കാണുന്നതെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ഇത്രയേറെ റണ്‍സടിച്ചിട്ടും ഒഴിവാക്കപ്പെടുന്നതിന്‍റെ കാരണമാണ് തങ്ങള്‍ക്ക് ശരിക്കും അറിയയേണ്ടതെന്നുമാണ് സര്‍ഫറാസിനോട് അടുപ്പമുള്ളവര്‍ പറയുന്നത്.
ഫിറ്റ്നെസാണ് പ്രശ്നമെങ്കില്‍ നിലവിലെ ഇന്ത്യന്‍ ടീമിന്‍റെ യോ യോ ടെസ്റ്റിലെ മാര്‍ക്കായ 16.5 സര്‍ഫറാസിനുണ്ട്. പിന്നെ രഞ്ജിയിലായാലും രണ്ട് ദിവസം മുഴുവന്‍ ബാറ്റ് ചെയ്തശേഷം രണ്ട് ദിവസം ഫീല്‍ഡ് ചെയ്യുന്നതും സര്‍ഫറാസ് തന്നെയാണെന്നും അടുപ്പമുള്ളവര്‍ പറഞ്ഞു.
2019-2020 രഞ്ജി സീസണില്‍ 154 റണ്‍സ് ശരാശരിയില്‍ 928 റണ്‍സും അടുത്ത സീസണില്‍ 122.75 ശരാശരിയില്‍ 982 റണ്‍സും അടിച്ച സര്‍ഫറാസ് 2022-23 സീസണില്‍ മൂന്ന് സെഞ്ചുറി അടക്കം 556 റണ്‍സ് നേടി. കഴിഞ്ഞ മൂന്ന് സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച 35 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം 79.65 ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!