മറ്റൊരു റെക്കോഡ് കൂടി ആന്‍ഡേഴ്‌സണിന്റെ അക്കൗണ്ടില്‍; ഇത്തവണ മറികടന്നത് സാക്ഷാല്‍ സച്ചിനെ

By Web TeamFirst Published Sep 2, 2021, 4:09 PM IST
Highlights

നിലവില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറാണ് ജിമ്മി. വിക്കറ്റ് വേട്ടയില്‍ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ മാത്രമാണ് ഇനി ആന്‍ഡേഴ്‌സണിന്റെ മുന്നിലുള്ളത്. 

ലണ്ടന്‍: ഓരോ റെക്കോഡുകളും സ്വന്തം പേരിലാക്കികൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. നിലവില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറാണ് ജിമ്മി. വിക്കറ്റ് വേട്ടയില്‍ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ മാത്രമാണ് ഇനി ആന്‍ഡേഴ്‌സണിന്റെ മുന്നിലുള്ളത്. 

ഇന്ന് ഓവലില്‍ ഇന്ത്യക്കെതിരെ നാലാം ടെസ്റ്റിനിറങ്ങിയതോടെ മറ്റൊരു റെക്കോഡ് കൂടി ജിമ്മി സ്വന്തം പേരിലാക്കി. ഹോം ഗ്രൗണ്ടില്‍ ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായിരിക്കുകയാണ് ജിമ്മി. ഇംഗ്ലണ്ടില്‍ മാത്രം 39-കാരന്റെ 95-ാം ടെസ്റ്റാണിത്. ഇക്കാര്യത്തില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ജിമ്മി പിന്തള്ളിയത്. ഇന്ത്യയില്‍ മാത്രം സച്ചിന്‍ 94 ടെസ്റ്റുകള്‍ കളിച്ചു. 

ഓസ്‌ട്രേലിയയില്‍ 92 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തായി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ എന്നിവരാണ് നാലാം സ്ഥാനത്ത്. ഇരുവരും 89 ടെസ്റ്റുകള്‍ ഓസ്‌ട്രേലിയയില്‍ കളിച്ചു. ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് അഞ്ചാം സ്ഥാനത്തുണ്ട്. 88 ടെസ്റ്റുകളാണ് അദ്ദേഹം സ്വന്തം മണ്ണില്‍ കളിച്ചത്.

ഇന്ത്യക്കെതിരായ ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ആന്‍ഡേഴ്‌സണ്‍. മൂന്ന് ടെസ്റ്റുകളില്‍ 13 വിക്കറ്റാണ് താരം വീഴ്ത്തിയത്.

click me!