
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ സ്‌പോര്‍ട്‌സ് സയന്‍സ് - മെഡിക്കല്‍ ടീമും സീനിയര്‍ ദേശീയ പുരുഷ സെലക്ഷന്‍ കമ്മിറ്റിയും തമ്മിലുള്ള ആശയവിനിമയക്കുറവ് വീണ്ടും ചര്‍ച്ചയാകുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്തായതോടെയാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയത്. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ബുംറ ലഭ്യമാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റി ആദ്യം കരുതിയിരുന്നതെങ്കിലും, താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളുള്ള ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നിതിന്‍ പട്ടേലിന്റെ രാജിക്ക് ശേഷം സ്ഥിരം മേധാവി ഇല്ലാത്തതും, ഇടക്കാല മേധാവി ധനഞ്ജയ് കൗശിക്കിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനരീതിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. താരങ്ങളുടെ പരിക്ക് ഭേദമാകുന്നതുമായി ബന്ധപ്പെട്ട സമയപരിധികളും പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതില്‍ ആശങ്കയുണ്ട്.
ഹര്‍ഷിത് റാണ അമിതഭാരമുള്ള അവസ്ഥയിലായിട്ടും സ്‌പോര്‍ട്‌സ് സയന്‍സ് ടീം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇത് അദ്ദേഹത്തിന് വീണ്ടും കാല്‍വേദന വരാന്‍ കാരണമായി. ഇംഗ്ലണ്ട് പര്യടനത്തിലുണ്ടായിരുന്നു ഒരു പ്രമുഖ ദക്ഷിണേന്ത്യന്‍ ടി20 സ്‌പെഷ്യല്‍സ്റ്റ് താരത്തിനും അമിതഭാരമുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത / ബെംഗളൂരു ക്യാമ്പില്‍ ഇത് കണ്ടെത്താന്‍ സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗത്തിന് കഴിഞ്ഞില്ല. വാഷിംഗ്ടണ്‍ സുന്ദറിന്റെ ഫിറ്റ്‌നസ് നിലവാരം ആശങ്കാജനകമാണ്. തുടര്‍ച്ചയായ പരിക്കുകള്‍ അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുന്നുണ്ട്.
സ്വതന്ത്ര പരിശീലകനായ സ്റ്റെഫാന്‍ ജോണ്‍സിന്റെ കീഴില്‍ പരിശീലനം നടത്തി പന്തെറിയുന്ന വേഗത കൂട്ടാന്‍ ശ്രമിച്ചതാണോ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പരിക്ക് വഷളാക്കിയതെന്ന സംശയവുമുണ്ട്. ഇന്ത്യന്‍ ടീം ഫിസിയോ കമ്ലേഷ് ജെയ്‌നിന്റെ പ്രവര്‍ത്തനവും ബിസിസിഐയുടെ അവലോകന യോഗത്തില്‍ ചര്‍ച്ചയായേക്കും. അഞ്ച് വര്‍ഷത്തോളമായി ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ കീഴില്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കുകള്‍ ഏല്‍ക്കുന്നത് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ശ്രീലങ്കന്‍ പര്യടനത്തിനായി ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ ശ്രീലങ്കയിലേക്ക് പോകുന്ന സാഹചര്യത്തില്‍, വരാനിരിക്കുന്ന അവലോകന യോഗം ഓണ്‍ലൈനായിട്ടോ നേരിട്ടോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലപ്രദമായ ആശയവിനിമയത്തിലൂടെയും കൃത്യമായ ഫിറ്റ്‌നസ് മാനേജ്‌മെന്റിലൂടെയും മാത്രമേ ഭാവിയില്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാന്‍ കഴിയൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!