
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരരളം 284 റണ്‍സാണ് നേടിയത്. ബാബാ അപരാജിത് (62 പന്തില്‍ 71), മുഹമ്മദ് അസറുദ്ദീന്‍ (58 പന്തില്‍ 84) എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 48.2 ഓറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറിടന്നു. ദേവ്ദത്ത് പടിക്കല്‍ (124), കരുണ്‍ നായര്‍ (130 പന്തി പുറത്താവാതെ (130) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കര്‍ണാടകയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
ദേവ്ദത്തിന് പുറ്‌മെ ഒരു റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് കര്‍ണാടകയ്ക്ക് നഷ്ടമായത്. രണ്ടാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ അഖില്‍ സ്‌കറിയ കേരളത്തിന് ആശിച്ച തുടക്കം നല്‍കിയെങ്കിലും പടിക്കലും കരുണും ക്രീസിലുറച്ചതോടെ കേരളത്തിന്റെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. ഒടുവില്‍ കര്‍ണാടകയുടെ വിജയം ഉറപ്പിച്ചശേഷമാണ് ദേവദത്ത് എം ഡി നിധീഷിന്റെ പന്തില്‍ പുറത്തായത്. ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്‌സ്. നേരത്തെ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ പടിക്കല്‍ 118 പന്തില്‍ 147 റണ്‍സടിച്ചിരുന്നു. രവിചന്ദ്രന്‍ സ്മരണ്‍ (25) കരുണിനൊപ്പം പുറത്താവാതെ നിന്നു. കരുണ്‍ 14 ബൗണ്ടറികള്‍ നേടി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. സഞ്ജു സാംസണ്‍ ഇന്നും വിട്ടു നിന്നപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനൊപ്പം അഭിഷേക് നായര്‍ തന്നെയാണ് കേരളത്തിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഏഴ് റണ്‍സെടുത്ത അഭിഷേകും ഗോള്‍ഡന്‍ ഡക്കായി അഹമ്മദ് ഇമ്രാനും മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 22 റണ്‍സെ ഉണ്ടായിരുന്നുള്ളു. രോഹന്‍ കുന്നുമ്മലും ബാബാ അപരാജിതും ചേര്‍ന്ന കൂട്ടുകെട്ടില്‍ കേരളം പ്രതീക്ഷ വെച്ചെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹനും (12) മടങ്ങിയതോടെ സ്‌കോര്‍ 50 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി കേരളം പതറി.
എന്നാല്‍ നാലാം വറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ അഖില്‍ സ്‌കറിയയും(27) ബാബാ അപരാജിതും ചേര്‍ന്ന് കേരളത്തെ 100 കടത്തി. 71 റണ്‍സെടുത്ത അപരാജിതിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അഖില്‍ സ്‌കറിയയെ വിദ്വത് കവരെപ്പ പുറത്താക്കിയതോടെ കേരളം 128-5ലേക്ക് വീണു. പിന്നീട് മുഹമ്മദ് അസറുദ്ദീന്‍-വിഷ്ണു വിനോദ്(35) സഖ്യമാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വിഷ്ണുവിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കിയതിന് പിന്നാലെ അങ്കിത് ശര്‍മയും(2) പുറത്തായതോടെ 186-7ലേക്ക് വീണു.
പിന്നാലെ എം ഡി നിധീഷിനൊപ്പം(34*) 95 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ മുഹമ്മദ് അസറുദ്ദീന്‍(58 പന്തില്‍ 84*) ചേര്‍ന്ന് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. മൂന്ന് ഫോറും നാലു സിക്‌സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്‌സ്. കര്‍ണാടകക്കായി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാല്‍ രണ്ടും വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!