
ഹെഡിംഗ്‍ലി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുൺ നായർക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായി റിപ്പോർട്ടുകൾ. നെറ്റ്സിൽ പരിശീലനത്തിനിടെ പേസർ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് നേരിടാനുള്ള ശ്രമത്തിനിടെയാണ് കരുൺ നായരുടെ വാരിയെല്ലിന് പരിക്കേറ്റത്. താരത്തിന്‍റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര ഫോമിനെ തുടർന്നാണ് കരുൺ നായർക്ക് ടെസ്റ്റ് ടീമിൽ വീണ്ടും അവസരം നൽകാന്‍ സെലക്ടർമാർ തീരുമാനിച്ചത്. 2017ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനായി കളിക്കാനൊരുങ്ങുകയായിരുന്നു കരുണ്‍ നായര്‍.
പരിക്ക് പ്രശ്‌നമായില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഹെഡിംഗ്‍ലിയില്‍ ഇന്നാരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ കരുണ്‍ നായര്‍ കളത്തിലിറങ്ങാന്‍ സാധ്യതയുണ്ട്. വിരമിച്ച രോഹിത് ശര്‍മ്മയ്ക്ക് പകരം യശസ്വി ജയ്സ്വാളിനൊപ്പം കെ എൽ രാഹുലായിരിക്കും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം സ്ഥാനത്തിനായി യുവതാരം സായ് സുദർശനൊപ്പം ശക്തമായി മത്സരരംഗത്തുള്ള ബാറ്ററാണ് കരുൺ നായര്‍. വിരാട് കോലിയുടെ നാലാം നമ്പറിൽ ക്യാപ്റ്റൻ ശുഭ്‌മാന്‍ ഗിൽ ക്രീസിലെത്തും. അഞ്ചാമനായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും നിതീഷ് കുമാർ റെഡ്ഡിയും ഇടംപിടിക്കുമ്പോള്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പേസ് ആക്രമണം നയിക്കാൻ ആരൊക്കെ എത്തുമെന്നാണ് മറ്റൊരു ആകാംക്ഷ. കൂടുതൽ സാധ്യത മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിൻ ബൗളിംഗിൽ കുൽദീപ് യാദവായിരിക്കും പങ്കാളി.
അതേസമയം ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമീ സ്‌മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്ഗ്, ഷൊയ്‌ബ് ബഷീര്‍ എന്നിവരാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇറങ്ങുക.
ഇന്ത്യന്‍ സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ‌്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ താക്കൂര്‍, അഭിമന്യു ഈശ്വരന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അര്‍ഷ്‌ദീപ് സിംഗ്, ധ്രുവ് ജൂരെല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ഹര്‍ഷിത് റാണ.