
റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിനെതിരായ മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്ക്. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന സഞ്ജു സാംസണ്‍ (57), വിഷ്ണു വിനോദ് (10) എന്നിവരാണ് ക്രീസില്‍. സച്ചിന്‍ ബേബിയാണ് (91) കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിനെ കൂടാതെ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (0), ജലജ് സക്‌സേന (0), രോഹന്‍ പ്രേം (54) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഷിഷ് ചൗഹാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ കേരളത്തിന് നഷ്ടമായി. സക്‌സേനയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇരുവരും റണ്‍സൊന്നുമെടുക്കാതെ പുറത്ത്. പിന്നീട് പരിചയ സമ്പന്നരായ സച്ചിന്‍ - രോഹന്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറ പൂര്‍ത്തിയായ ഉടനെ രോഹന്‍ മടങ്ങി. റണ്ണൗട്ടാവകുയായിരുന്നു താരം. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സച്ചിനൊപ്പം 135 റണ്‍സാണ് രോഹന്‍ ചേര്‍ത്തത്. പിന്നീട് ക്രീസിലെത്തിയ സഞ്ജു ആക്രമിച്ച് കളിച്ചു. ഇതുവരെ 71 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികള്‍ നേടി. എന്നാല്‍ സെഞ്ചുറിക്ക് ഒമ്പത് റണ്‍ അകലെ സച്ചിന്‍ വീണത് തിരിച്ചടിയായി. എന്നാല്‍ കൂടുതല്‍ വിക്കറ്റുകള്‍ പോവാതെ സഞ്ജു കാത്തു.
നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ സഞ്ജുവിന്റെ തിരിച്ചുവരവാണ് പ്രധാന സവിശേഷത. സഞ്ജു തിരിച്ചെത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ പുറത്തായി. വിഷ്ണു രാജിന് പകരം മുഹമ്മദ് അസറുദ്ദീന്‍ വിക്കറ്റ് കീപ്പറാവും. ആനന്ദ് കൃഷ്ണനും സ്ഥാനം നഷ്ടമായി. സീനിയര്‍ താരം രോഹന്‍ പ്രേം തിരിച്ചെത്തി. ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്താണ്. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ഇതുള്‍പ്പെടെ മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്.
കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, നിതീഷ് എം ഡി, ബേസില്‍ തമ്പി, അഖിന്‍ സത്താര്‍.
അവസാനം ബിഹാറിനെ കളിച്ച മത്സരം സമനിലയില്‍ ആയിരുന്നു. 150 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിരിക്കെ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 109 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് കേരളത്തെ തകരാതെ കാത്തത്. ബിഹാറിന് വേണ്ടി അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 227നെതിരെ ബിഹാര്‍ 377 റണ്‍സ് നേടിയിരുന്നു. മത്സരം സമനിലയില്‍ ആയതോടെ ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്തേക്ക് വീണു. അസം മാത്രമാണ് കേരളത്തിന് പിന്നില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!