രണ്ട് വിക്കറ്റുകള്‍ കൂടി കേരളത്തിന് നഷ്ടം; പഞ്ചാബിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി ടീം പൊരുതുന്നു

Published : Oct 27, 2025, 02:17 PM IST
Rohan Kunnummal

Synopsis

രഞ്ജി ട്രോഫിയിൽ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 436 റൺസിനെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്ത കേരളം, 309 റൺസ് പിന്നിലാണ്. 

മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 436നെതിരെ കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 309 റണ്‍സ് പിറകിലാണ് കേരളം. രോഹന്‍ കുന്നുമ്മല്‍ (39), സച്ചിന്‍ ബേബി (3) എന്നിവരാണ് ക്രീസില്‍. 62 റണ്‍സെടുത്ത അങ്കിത് ശര്‍മയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അങ്കിതിന് പുറമെ വത്സല്‍ ഗോവിന്ദിന്റെ (18) വിക്കറ്റും കേരളത്തിന് ഇന്ന് നഷ്ടമായി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന എന്‍ പി ബേസിലിന്റെ (4) വിക്കറ്റ് ഇന്നലെ നഷ്ടമായിരുന്നു. കൃഷ് ഭഗതിനായിരുന്നു വിക്കറ്റ്. ഇന്ന് വത്സലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നമന്‍ ധിറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു വത്സല്‍. 106 പന്തുകള്‍ നേരിട്ട വത്സലിന് തന്റെ വ്യക്തിഗത സ്‌കോറിനോട് 11 റണ്‍സ് മാത്രാണ് കൂട്ടിചേര്‍ക്കാന്‍ സാധിച്ചത്. അധികം വൈകാതെ അങ്കിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ, രമണ്‍ദീപ് സിംഗിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. രോഹനൊപ്പം 69 റണ്‍സ് ചേര്‍ക്കാന്‍ അങ്കിതിന് സാധിച്ചിരുന്നു.

നേരത്തെ ഹര്‍നൂര്‍ സിംഗ് (170), പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (48) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തി. ബേസില്‍ എന്‍ പി, ബാബാ അപരാജിത് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്കായി ഓസ്‌ട്രേലിയയിലേക്ക് പോയതിനാല്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അഹമ്മദ് ഇമ്രാന്‍ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യമത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും ടീമിലുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.

പഞ്ചാബ്: പ്രഭ്സിമ്രാന്‍ സിംഗ്, ഉദയ് സഹാറന്‍, അന്‍മോല്‍പ്രീത് സിംഗ്, നമന്‍ ധിര്‍(ക്യാപ്റ്റന്‍), ഹര്‍ണൂര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, സലില്‍ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയല്‍, മായങ്ക് മാര്‍ക്കണ്ഡെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും
കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം