
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് തിരിച്ചടി. ആലപ്പുഴ, എസ് ഡി കോളജില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിത്തിനെതിരെ 59 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഉത്തര്‍പ്രദേശ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന ശക്തമായ നിലയിലാണ്. 115 റണ്‍സുമായി ക്യാപ്റ്റന്‍ ആര്യൻ ജുയലും 49 റണ്‍സോടെ പ്രിയം ഗാര്‍ഗും ക്രീസില്‍.
ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഉത്തര്‍പ്രദേശിന് ഇപ്പോള്‍ 278 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. അവസാന ദിനം 350ന് മുകളിലുള്ള വിജലക്ഷ്യം മുന്നോട്ടുവെച്ച് കേരളത്തെ എറിഞ്ഞിടാനായിരിക്കും ഉത്തര്‍പ്രദേശ് ശ്രമിക്കുക. ഓപ്പണര്‍ സമര്‍ത്ഥ് സംഗിന്‍റെ വിക്കറ്റ് മാത്രമാണ് കേരളത്തിന്‍റെ ബൗളര്‍മാര്‍ക്ക് മൂന്നാം ദിനം എറിഞ്ഞിടാനായത്.
നേരത്തെ മൂന്നാം ദിനം 220-6 എന്ന സ്കോറില്‍ ബാറ്റിംഗിനിറങ്ങിയ കേരളം 243 റണ്‍സിന് പുറത്തായി 59 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. കേവലം 23 റണ്‍സിനിടെയാണ് കേരളത്തിന് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.ആദ്യ ഇന്നിംഗ്സില്‍ യുപി 302 റണ്‍സാണ് നേടിയത്.
74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഇന്നലത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാനാവാതെ ശ്രേയസ് ഗോപാല്‍ (36) ആദ്യം മടങ്ങി. തൊട്ടുപിന്നാലെ ജലജ് സക്‌സേന(7), ബേസില്‍ തമ്പി (2), വൈശാഖ് ചന്ദ്രന്‍ (5) എന്നിവരും പുറത്തായതോടെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പ്രതീക്ഷ വെള്ളത്തിലായി. ഏഴാമനായി ബാറ്റിംഗിനെത്തി 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നലെ പുറത്തായിരുന്നു. എം ഡി നിധീഷ് കൂട്ടിചേര്‍ത്ത 15 റണ്‍സാണ് കേരളത്തെ ഇന്ന് 243ലെത്തിച്ചത്. യുപിക്ക് വേണ്ടി അങ്കിത് രജ്പുത് അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!