
കൊല്‍ക്കത്ത: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിറങ്ങുന്നു. പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിംഗ്സാണ് എതിരാളികൾ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഇനിയൊരു തോല്‍വി പുറത്തേക്കുള്ള വഴി തെളിക്കുമെന്നതിനാല്‍ കൊല്‍ക്കത്തക്ക് ഇനിയെല്ലാം നോക്കൗട്ട് പോരാട്ടമാണ്.
പതിനൊന്ന് കളിയിൽ പതിനൊന്ന് പോയന്‍റുള്ള കൊൽക്കത്തയ്ക്ക് പ്രതീക്ഷ നിലനിർത്താൻ ശേഷിച്ച മൂന്ന് കളിയും ജയിക്കണം.16 പോയന്‍റ് പോലും പ്ലേ ഓഫ് ഉറപ്പ് നല്‍കില്ല എന്നതിനാല്‍ അവശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാല്‍ നിലവിലെ ചാമ്പ്യൻമാര്‍ക്ക് പരമാവധി 17 പോയന്‍റ് സ്വന്തമാക്കാനാവും. ഡൽഹിക്കും രാജസ്ഥാനുമെതിരെ നേടിയ തുടർവിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് അജിങ്ക്യ രഹാനെയുടെ നൈറ്റ് റൈഡേഴ്സ്. റിങ്കു സിംഗും ആന്ദ്രേ റസലും ഫോമിലേക്ക് എത്തിയത് ആശ്വാസം.വരുൺ ചക്രവർത്തി, സുനിൽ നരൈൻ, ഹർഷിത് റാണ, വൈഭവ് അറോറ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയിൽ പ്രതീക്ഷയേറെ.
മറുവശത്ത് തൊട്ടതെല്ലാം പിഴയ്ക്കുന്ന ചെന്നൈ നിരയിൽ ഇത്തവണ 200 റൺസിലേറെ നേരിയത് ശിവം ദുബേയും രവീന്ദ്ര ജഡേജയും മാത്രം. ബെംഗളുരുവിനെതിരെ തകർത്തടിച്ച യുവതാരം ആയുഷ് മാത്രേയിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. രണ്ട് കളിയിൽ മാത്രം ജയിച്ച ചെന്നൈ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനത്തുനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ മാസം ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്ത എട്ട് വിക്കറ്റിന്‍റെ അനായാസ ജയം നേടിയിരുന്നു. ഇന്ന് കൊല്‍ക്കത്തയിലും ജയിച്ചാല്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു സീസണില്‍ ചെന്നൈക്കെതിരെ ഹോം-എവേ വിജയങ്ങള്‍ സ്വന്തമാക്കുകയെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തക്ക് സ്വന്തമാക്കാനാവും. ഇതുവരെ പരസ്പരം കളിച്ച മത്സരങ്ങളില്‍ ചെന്നൈ 22 കളകള്‍ ജയിച്ചപ്പോള്‍ കൊല്‍ക്കത്തക്ക് 11 വിജയങ്ങള്‍ മാത്രമാണുള്ളത്. അതേസമയം 2022നുശേഷം നടന്ന മത്സരങ്ങളില്‍ ചെന്നൈക്ക് മേല്‍ കൊല്‍ക്കത്തക്ക് 3-2ന്‍റെ നേരിയ മുന്‍തൂക്കമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക