
ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരോ യുവ ക്രിക്കറ്റര്‍മാര്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുമ്പോഴെല്ലാം ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിരാട് കോലിയുടെ തുടക്കകാലം മുതല്‍ ഇപ്പോഴും ആ താരതമ്യം തുടരുന്നു. അടുത്തിടെ ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഇതോടെ പലരും ഗില്ലിനെ സച്ചിനോടും കോലിയോടും താരതമ്യം ചെയ്തു തുടങ്ങി. അടുത്ത സച്ചിനെന്നും കോലിയെന്നുമൊക്കെയാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രവും ഗില്ലിനെ സച്ചിനോട് താരതമ്യം ചെയ്യുകയാണ്. ഇരുവരും തമ്മില്‍ വലിയ സാമ്യമുണ്ടെന്നാണ് അക്രം പറയുന്നത്.
മുന്‍ പാക് ക്യാപ്റ്റന്റെ വാക്കുകള്‍... ''ഞാന്‍ ഗില്ലിനെതിരെ പന്തെറിയുകയാണെങ്കില്‍, അത് ഏകദിനത്തിലെ ആദ്യ പത്ത്് ഓവറില്‍ സച്ചിനെതിരെ എറിഞ്ഞിരുന്നത് പോലെയാണ്. അന്ന് ഏകദിനത്തിലെ ആദ്യ പത്ത് ഓവറില്‍ രണ്ട് ഫീല്‍ഡറെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കുകയൊള്ളായിരുന്നു. സനത് ജയസൂര്യക്കെതിരേയോ അല്ലെങ്കില്‍ രമേഷ് കലുവിതരണയ്‌ക്കെതിരേയോയാണ് ഞാന്‍ പന്തെറിയുന്നതെങ്കില്‍ അവരുടെ വിക്കറ്റെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സച്ചിനും ഗില്ലും കളിക്കുന്നത് ശരിയായ ക്രിക്കറ്റ് ഷോട്ടുകളാണ്. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന താരമാണ് ഗില്‍. അടുത്ത സൂപ്പര്‍സ്റ്റാറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല.'' അക്രം പറഞ്ഞു.
ഐപിഎല്‍ പതിനാറാം സീസണിലെ റണ്‍വേട്ടക്കാരനില്‍ ഒന്നാമനാണ് ഗില്‍. താരത്തെ പ്രശംസിച്ച് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗും രംഗത്തെത്തിയിരുന്നു. പോണ്ടിംഗിന്റെ വാക്കുകള്‍... ''ഗില്‍ അടിപൊളി യുവതാരമാണ്. അതിനുചിതമായ മനോഭാവവും താരത്തിനുണ്ട്. ഗില്‍ മികച്ച ക്ലാസുള്ള താരമാണ്.
ഫ്രണ്ട് ഫൂട്ടിലുള്ള പുള്‍ ഷോട്ടുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസ് പേസര്‍മാര്‍ക്കെതിരെ ഗില്‍ കളിക്കേണ്ടത്.'' പോണ്ടിംഗ് പറഞ്ഞു. ഐപിഎല്‍ പതിനാറാം സീസണില്‍ 17 കളികളില്‍ മൂന്ന് സെഞ്ചുറികള്‍ സഹിതം 59.33 ശരാശരിയിലും 157.80 സ്ട്രൈക്ക് റേറ്റിലും 890 റണ്‍സുമായി ഓറഞ്ച് ക്യാപ് ശുഭ്മാന്‍ ഗില്ലിനായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!