ജലജ് സക്സേനക്ക് പിന്നാലെ റുതുരാജ് ഗെയ്ക്‌വാദിനെയും വീഴ്ത്തി കേരളം, മഹാരാഷ്ട്രക്ക് വീണ്ടും തകര്‍ച്ച

Published : Oct 15, 2025, 04:31 PM IST
Kerala vs Maharashtra

Synopsis

ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പ് ജലജ് സക്സേനയെ പുറത്താക്കി നിധീഷ് എം ഡിയാണ് കൂട്ടുകെട്ട് പൊളിച്ച് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്ര വീണ്ടും തകരുന്നു.18 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായശേഷം ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ ജലജ് സക്സേന-റുതുരാജ് ഗെയ്ക്‌‌വാദ് സഖ്യം മഹാരാഷ്ട്രയെ കരകയറ്റിയെങ്കിലും ആദ്യ ദിനം തന്നെ ഇരുവരെയും പുറത്താക്കി കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ ദിനം മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര. 10 റണ്‍സുമായി വിക്കി ഓട്സ്വാളും 11 റണ്‍സുമായി രാമകൃഷ്ണ ഘോഷും ക്രീസില്‍. 

91 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്കോറര്‍. പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ദേശ് വീര്‍, ക്യാപ്റ്റൻ അങ്കിത് ബാവ്നെ എന്നിവരെല്ലാം അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയപ്പോള്‍ റണ്ണെടുക്കും മുമ്പെ മൂന്ന് വിക്കറ്റും അഞ്ച് റണ്‍സിന് നാലു വിക്കറ്റും 18 റണ്‍സിന് അഞ്ച് വിക്കറ്റും നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായ മഹാരാഷ്ട്രയെ ആറാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജലജ് സക്സേന-റുതുരാജ് കൂട്ടകെട്ട് കരകയറ്റുകയായിരുന്നു.

എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പ് ജലജ് സക്സേനയെ പുറത്താക്കി നിധീഷ് എം ഡിയാണ് കൂട്ടുകെട്ട് പൊളിച്ച് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ചായക്ക് ശേഷം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റുതുരാജ് ഗെയ്ക്‌വാദിനെ(91) ഏഡന്‍ ആപ്പിള്‍ ടോം വീഴ്ത്തിയതോടെ കേരളം വീണ്ടും കളിയുടെ നിയന്ത്രണമേറ്റെടുത്തു. കേരളത്തിനായി എം ഡി നിധീഷ് നാലു വിക്കറ്റെടുത്തപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റും ഏഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റുമെടുത്തു.

മഹാരാഷ്ട്രയെ ഞെട്ടിച്ച് കേരളം

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ മഹാരാഷ്ട്രക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രക്കായി കളിക്കാനിറങ്ങിയ പൃഥ്വി ഷായെ നാലാം പന്തില്‍ തന്നെ പൂജ്യനായി മടക്കിയ നിധീഷാണ് മഹാരാഷ്ട്രക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അടുത്ത പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെയും മടക്കിയ നിധീഷ് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ എന്‍ പി ബേസില്‍ സിദ്ദേശ് വീറിനെ കൂടി ഗോള്‍ഡന്‍ ഡക്കാക്കിയതോടെ മഹാരാഷ്ട്രയുടെ സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ 3 വിക്കറ്റ് നഷ്ടമായി. നാലാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റൻ അങ്കിത് ബാവ്നെയെ കൂടി ബേസില്‍ വീഴ്ത്തിയതോടെ മഹാരാഷ്ട്ര 5-4ലേക്ക് തകര്‍ന്നു. പിന്നീട് റുതുരാജും സൗരഭ് നവാലെയും ചേര്‍ന്ന് മഹാരാഷ്ട്രയെ രണ്ടക്കം കടത്തിയെങ്കിലും നവാലെയെ(12) വീഴ്ത്തിയ നിധീഷ് സന്ദര്‍ശകരെ 18-5 എന്ന പരിതാപകരമായ നിലയിലാക്കി.

തകരാതെ കാത്ത് റുതുരാജ്-സക്സേന സഖ്യം

കഴിഞ്ഞ സീസണ്‍വരെ കേരളത്തിന്‍റെ രക്ഷകനായിരുന്ന ജലജ് സക്സേന ഇത്തവണ ടീം മാറിയപ്പോഴും രക്ഷകവേഷം കെട്ടി. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ ഇരുവരും 122 റണ്‍സ് കൂട്ടുകെട്ടിലൂടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കി. 106 പന്ത് നേരിട്ട് 49 റണ്‍സെടുത്ത ജലജ് സക്സേനയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ നിധീഷ് ആണ് ഒടുവില്‍ കൂട്ടുകെട്ട് പൊളിച്ച് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍യത്. സെഞ്ചുറിയിലേക്ക് ബാറ്റുവീശിയ റുതുരാജ് ഗെയ്ക്‌വാദിനെ ഏഡന്‍ ആപ്പിള്‍ ടോമിം ആദ്യ ദിനം തന്നെ മടക്കിയത് കേരളത്തിന് ആശ്വാസമായി. നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര