
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. വനിതാ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ ഗുജറാത്ത് ജയന്‍റ്സ് യുവതാരം അനുഷ്‌ക ശർമയാണ് ടീമിലെ പുതുമുഖം. അടുത്ത മാസം 17 മുതൽ 27 വരെ ദക്ഷിണാഫ്രിക്കയിലാണ് അഞ്ച് മത്സരളടങ്ങിയ ടി20 പരമ്പര.
മധ്യപ്രദേശ് താരമായ അനുഷ്‌ക ശർമയെ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തിൽ 45 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ജയന്‍റ്സ് സ്വന്തമാക്കിയത്. അൺക്യാപ്ഡ് താരങ്ങളിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച താരമായിരുന്നു വലംകൈയ്യൻ മീഡിയം പേസറും മധ്യനിര ബാറ്ററുമായ അനുഷ്ക. അരങ്ങേറ്റ മത്സരത്തിൽ തന്നെ 30 പന്തിൽ 44 റൺസ് നേടി അനുഷ്ക വരവറിയിക്കുകയും ചെയ്തു. അനുഷ്കക്ക് പുറമെ കാശ്‌വി ഗൗതം തിരിച്ചെത്തിയതാണ് ടീമിലെ മറ്റൊരു മാറ്റം. നേരത്തെ ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുണ്ടെങ്കിലും കാശ്‌വി ഗൗതം ആദ്യമായാണ് ടി20 ടീമിലെത്തുന്നത്. വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് ബാക്കപ്പായി ഉമാ ഛേത്രിയും ടീമിലിടം നേടി.
17-കാരിയായ ജി. കമാലിനിയെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് മറ്റൊരു മറ്റം. മോശം ഫോമിനെ തുടർന്ന് ഓൾറൗണ്ടർ അമൻജോത് കൗർ, ഇടംകൈയ്യൻ സ്പിന്നർ വൈഷ്ണവി ശർമ്മ എന്നിവരും ടീമിൽ നിന്ന് പുറത്തായി. ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ലോകകപ്പ് ടീം തെരഞ്ഞെടുപ്പിലും നിര്‍ണായകമാണ്.
ഏപ്രിൽ 17ന് ഡർബനിലാണ് ആദ്യ ടി20. രണ്ടാം മത്സരവും 19ന് ഡർബനിൽ നടക്കും. 22ന് ജോഹനാസ്ബർഗിലാണ് മൂന്നാം ടി20. നാലാം ടി20യും 25ന് ജോഹന്നാസ്ബർഗിലും അഞ്ചാം ടി20 27ന് ബെനോണിയിലും നടക്കും. ജൂൺ 12-ന് ആരംഭിക്കുന്ന ലോകകപ്പിൽ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനുമുമ്പ് ടീമിനെ സജ്ജമാക്കാൻ ദക്ഷിണാഫ്രിക്കൻ പര്യടനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, കാശ്‌വി ഗൗതം, ഭാരതി ഫുൽമാലി, ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), അനുഷ്‌ക ശർമ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!