
മുംബൈ: ലോർഡ്സിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ നിർണായക പോരാട്ടം കണക്കിലെടുത്ത് ഇന്ത്യ-അയർലൻഡ് പുരുഷ ടീമുകളുടെ ടി20 മത്സര സമയത്തിൽ മാറ്റം വരുത്തി. ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20 മത്സരമാണ് ഒരു മണിക്കൂർ നേരത്തെ ആരംഭിക്കുക. സാധാരണയായി ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കാറുള്ള മത്സരങ്ങൾ, ഇത്തവണ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് (പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30) ആരംഭിക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് വക്താവ് വ്യക്തമാക്കി.
വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാനായി അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ഹർമൻപ്രീത് കൗറും സംഘവും ഓസ്‌ട്രേലിയയെ നേരിടുന്ന നിർണായക ലോകകപ്പ് മത്സരം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്. ഇരു മത്സരങ്ങളും ഒരേസമയം വരുന്നത് ഒഴിവാക്കാനും ആരാധകർക്ക് രണ്ട് പോരാട്ടങ്ങളും തത്സമയം ആസ്വദിക്കാനുമുള്ള അവസരമൊരുക്കാനുമാണ് ഈ സമയമാറ്റം. ബെൽഫാസ്റ്റിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇന്ത്യ-അയർലൻഡ് ടി20 മത്സരങ്ങൾ നടക്കുന്നത്.
അയർലൻഡ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് വ്യത്യസ്ത സമയക്രമങ്ങളാണുള്ളത്. ചെസ്റ്റർ ലെ സ്ട്രീറ്റ്, നോട്ടിംഗ്ഹാം, ബ്രിസ്റ്റോൾ എന്നിവിടങ്ങളിലെ മൂന്ന് മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആരംഭിക്കും. ജൂലൈ 4-ന് മാഞ്ചസ്റ്ററിലും ജൂലൈ 11-ന് സൗത്താംപ്ടണിലും നടക്കുന്ന മത്സരങ്ങൾ സാധാരണ സമയമായ രാത്രി 7 മണിക്ക് നടക്കും. ഇതിന് ശേഷം നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളും ഉച്ചയ്ക്ക് 3.30-നാണ് ആരംഭിക്കുക.
ഇതാദ്യമായാണ് ഇന്ത്യൻ പുരുഷ ടീം ബെൽഫാസ്റ്റിൽ ഒരു ടി20 അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. ഇതിനുമുമ്പ് 2007-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും അയർലൻഡിനെതിരെ ഒരു ഏകദിനവുമാണ് ഇന്ത്യ ഇവിടെ കളിച്ചിട്ടുള്ളത്. അടുത്ത കാലത്തായി ഡബ്ലിനിൽ മാത്രമാണ് ഇന്ത്യ കളിച്ചിട്ടുള്ളത് (2018, 2022, 2023 വർഷങ്ങളിലായി 6 ടി20 മത്സരങ്ങൾ). ഈ ആറ് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.
നിരവധി പുതുമകളോടെയാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് ഇറങ്ങുന്നത്. മുംബൈ താരവും പഞ്ചാബ് കിങ്‌സ് മധ്യനിര ബാറ്ററുമായ ശ്രേയസ് അയ്യർ ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്ന പരമ്പരയാണിത്. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റിലെ 15-കാരനായ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിലാണ് വൈഭവ് ഇടംപിടിച്ചിട്ടുള്ളത്.
ഞായറാഴ്ച ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിന് മുന്നോടിയായി പരമ്പരാഗതമായ മണി മുഴക്കുന്നത് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ എം.വി നരസിംഹ റാവുവായിരിക്കും. 1978-79 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകൾ കളിച്ച റാവു, പിന്നീട് അയർലൻഡിലേക്ക് കുടിയേറുകയായിരുന്നു. 1987-88 സീസണിൽ ഡൽഹിയെ തോൽപ്പിച്ച് ഹൈദരാബാദിന് അവരുടെ രണ്ടാമത്തെ രഞ്ജി ട്രോഫി കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!